കൊച്ചി> പുക ഒഴിഞ്ഞെങ്കിലും ബ്രഹ്മപുരത്ത് നിരീക്ഷണം തുടരുകയാണ് അഗ്നിരക്ഷാ സേന. ഇനിയൊരു തീപിടിത്തം ഒഴിവാക്കാൻ സദാ ജാഗരൂകരാണ് സേനാംഗങ്ങൾ. നിലവിലെ സാഹചര്യത്തിൽ സൗകര്യങ്ങൾ ഉള്ളതിനാൽ ബിപിസിഎൽ, നേവി, പോർട്ട് ട്രസ്റ്റ് തുടങ്ങിയ വിഭാഗങ്ങളെ അഗ്നി രക്ഷാദൗത്യത്തിന് ശേഷം മടക്കി അയച്ചിരുന്നു.
തീ പൂർണമായും അണച്ചെങ്കിലും ഭൂമിയിലും മണ്ണിലും ചൂടുള്ളതിനാൽ വീണ്ടും തീ കത്താനുള്ള സാധ്യതയുണ്ട്. ഇതു പരിഗണിച്ചാണ് നിരീക്ഷണം തുടരുന്നത്. ഇത്തരത്തിൽ ചൊവ്വാഴ്ച രണ്ട് തവണ നിമിഷ നേരത്തേക്ക് പുക ഉയർന്നെങ്കിലും സേനയുടെ ഇടപെടലിനെ തുടർന്ന് ഉടൻ അണച്ചു. കുറച്ച് ദിവസത്തേക്ക് കൂടി നിരീക്ഷണം തുടരാനാണ് തീരുമാനം.
നിലവിൽ 15 ഫയർ യൂണിറ്റുകളും 100 അഗ്നി രക്ഷാ ഉദ്യോഗസ്ഥരുമാണ് ബ്രഹ്മപുരത്തുള്ളത്. ഇവരെ സഹായിക്കുന്നതിനായി സിവിൽ ഡിഫൻസ് സേനാംഗങ്ങളും സ്ഥലത്തുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നെത്തിച്ച ഫയർ യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും അടുത്ത ദിവസം തന്നെ തങ്ങളുടെ സ്റ്റേഷകളിലേക്ക് മടക്കി അയക്കും. പലയിടത്തും ഉദ്യോഗസ്ഥരുടെ കുറവു നേരിടുന്ന സാഹചര്യത്തിലാണിത്.
അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ആവശ്യമായ സൗകര്യങ്ങൾ ജില്ലയിലെ മറ്റു സ്റ്റേഷനുകളിൽ നിന്ന് ഒരു മണിക്കൂറിനുള്ളിൽ എത്തിക്കാൻ കഴിയുന്ന തരത്തിലാണ് ജീവനക്കാരെ വിന്യസിച്ചിട്ടുള്ളത്. ചെളിയിൽ പുതഞ്ഞ മൂന്ന് ഫയർ എഞ്ചിനുകൾ ഉപയോഗയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. ഇതിനുപുറമേ ആവശ്യമെങ്കിൽ ഉപയോഗിക്കാനായി പത്തോളം എസ്കവേറ്ററുകളും ബ്രഹ്മപുരത്ത് സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷഷിന്റെ നേതൃത്വത്തിൽ റീജിയണൽ ഫയർ ഓഫീസർ ജെ. എസ്.സുജിത് കുമാർ, ജില്ലാ ഓഫീസർ കെ. ഹരികുമാർ, തൃക്കാക്കര അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ കെ.എൻ. സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അഗ്നിരക്ഷാ സേന നിരീക്ഷണം തുടരുന്നത്.