തിരുവനന്തപുരം: നിയമസഭാ നടപടിക്രമങ്ങളെ അട്ടിമറിക്കാനും സ്പീക്കറെ പരിഹാസ പാത്രമായി മാറ്റാനും വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബ അജണ്ടയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സഭയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി കൊടുക്കാതിരിക്കാന്‍ സര്‍ക്കാര്‍ സ്പീക്കറെ നിര്‍ബന്ധിക്കുകയാണ്. മരുമകന്‍ എത്ര വലിയ പിആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കര്‍ക്കൊപ്പം എത്തുന്നില്ല എന്ന ആധിയാണ് മുഖ്യമന്ത്രിക്കെന്നും സതീശന്‍ പരിഹസിച്ചു.
പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് ആക്ഷേപിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന് എന്ത് അധികാരമാണുള്ളതെന്നും സതീശന്‍ ചോദിച്ചു. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള എന്ത് അവകാശമാണുള്ളതെന്നും മനഃപൂര്‍വം പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് റിയാസ് സഭയില്‍ നടത്തിയതെന്നും സതീശന്‍ പറഞ്ഞു.
Also Read- സ്പീക്കറുടെ ഓഫീസിനു മുന്നിൽ അസാധാരണ പ്രതിഷേധം, സംഘർഷം; തിരുവഞ്ചൂരിനെ കൈയേറ്റം ചെയ്തെന്ന് പരാതി
ഭരണപക്ഷത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നിയമസഭയുടെ അകത്തും സ്പീക്കറുടെ ഓഫീസിന് മുന്നിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ യാതൊരു പ്രകോപനവുമില്ലാതെയാണ് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ നേതൃത്വത്തില്‍ ആക്രമിച്ചതെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Also Read- ബ്രഹ്മപുരം തീപിടിത്തം പൊലീസ് പ്രത്യേക സംഘവും വിജിലൻസും അന്വേഷിക്കും: മുഖ്യമന്ത്രി നിയമസഭയിൽ
നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞ് തുടര്‍ച്ചയായി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ നിഷേധിക്കുകയാണ്. ഇന്നും ഒരു കാരണവുമില്ലാതെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. സഭയില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരുകാര്യത്തിനും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്ത സ്ഥിതിയാണെന്നും സതീശന്‍ വിമര്‍ശിച്ചു.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വിഷയം സഭയില്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹിക്കുന്നതില്‍ എന്തു തെറ്റാണുള്ളത്. ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ അല്ലാതെ എവിടെ പോയി പറയാനാണ്? ഇതുപോലെയുള്ള വിഷയം അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ എന്തിനാണ് നിയമസഭ കൂടുന്നത്. അതിന് മറുപടി പറയാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് സൗകര്യമില്ലെങ്കില്‍ എന്തിനാണ് അദ്ദേഹം കസേരയില്‍ തുടരുന്നതെന്നും സതീശന്‍ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.