കെ ഫോൺ പദ്ധതിക്ക് പ്രൊപ്രൈറ്റർ മോഡൽ; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > കെ – ഫോൺ പദ്ധതി മോണിറ്റൈസ് ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ പരിശോധിക്കുന്നതിന് നിയോഗിച്ച ഐടി സെക്രട്ടറി കൺവീനറായ ആറംഗ സമിതി സമർപ്പിച്ച നിർദേശങ്ങൾ അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മാനേജ്മെന്‍റ് ചുമതല കെ – ഫോൺ ലിമിറ്റഡിൽ നിക്ഷിപ്‌തമാക്കി മറ്റ് പ്രവർത്തനങ്ങൾ ഔട്ട്സോഴ്‌സ് ചെയ്‌തുകൊണ്ടുള്ള പ്രൊപ്രൈറ്റർ മോഡൽ കെ ഫോൺ പദ്ധതിക്ക് സ്വീകരിക്കും.

സർക്കാർ ഓഫീസുകൾക്ക് ഇന്‍റനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിന് ഒപ്റ്റിക്കൽ നെറ്റ് വര്‍ക്ക് ടെർമിനൽ (ഒഎൻടി) വരെയുള്ള പ്രവർത്തനവും പരിപാലനവും (ഓപ്പറേഷൻ & മെയ്ന്‍റനന്‍സ്), സിസ്റ്റം ഇന്റഗ്രേറ്ററായ ബിഇഎൽ (ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്) മുഖേന കെ – ഫോൺ ഉറപ്പുവരുത്തണം. സർക്കാർ ഓഫീസുകളിൽ ലാൻ (LAN), വൈഫൈ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഏജൻസികളെ എംപാനൽ ചെയ്‌തിട്ടുണ്ടെന്ന് കെഎസ്ഐടിഐഎൽ ഉറപ്പു വരുത്തണം.

ഇന്‍റര്‍നെറ്റും ഇൻട്രാനെറ്റും ലഭ്യമാക്കുന്നതിന് എല്ലാ സർക്കാർ ഓഫീസുകളോടും വെവ്വേറെ ബില്ലുകൾ അടയ്‌ക്കാൻ ആവശ്യപ്പെടുന്നതിനു പകരം,  സർക്കാർ കെ-ഫോൺ ലിമിറ്റഡിന് മൊത്തമായോ ത്രൈമാസ തവണകളായോ പേയ്മെന്‍റായി തുക നൽകും.

30,000 സർക്കാർ സ്ഥാപനങ്ങളുടെ ഒപ്റ്റിക്കൽ നെറ്റ് വര്‍ക്ക് ടെർമിനൽ (ഒഎൻടി) വരെയുള്ള പ്രവർത്തനവും പരിപാലനവും (ഓപ്പറേഷൻ & മെയ്ന്റനൻസ്) മാത്രമാണ് സിസ്റ്റം ഇന്റഗ്രേറ്ററായ ബിഇഎൽ (ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്) കൈകാര്യം ചെയ്യുന്നത്. അതിൽ കൂടുതൽ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുന്നതിന് ഒരു മാനേജ്‌ഡ് സർവീസ് പ്രൊവൈഡറിന്റെ (എംഎസ്‌പി) വൈദഗ്ദ്ധ്യം ആവശ്യമാണ്. ആതിനാൽ, കെ – ഫോൺ ലിമിറ്റഡിന്റെ സാങ്കേതികവും വാണിജ്യപരവുമായ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി, ടെൻഡർ പ്രക്രിയയിലൂടെ, ഒരു മാനേജ്‌ഡ് സർവീസ് പ്രൊവൈഡറെ (എംഎസ്‌പി) തെരഞ്ഞെടുക്കും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയുടെ ടെൻഡർ കാലാവധി അഞ്ച് വർഷത്തേക്ക് ദീർഘിപ്പിക്കുന്നതിനുള്ള സാധ്യത ടെൻഡർ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കും.

സാങ്കേതിക നവീകരണം, സുരക്ഷ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സാങ്കേതിക വിഷയങ്ങളിലും കെ – ഫോൺ ബോർഡിന് ഉപദേശം നൽകുന്നതിനായി ഡിപ്പാർട്ട്മെന്‍റ് ഓഫ് ടെലികമ്യൂണിക്കേഷൻസിൽ നിന്നുള്ള അംഗത്തെ കൂടി ഉൾപ്പെടുത്തി നിലവിലുള്ള ടെക്‌നിക്കൽ കമ്മിറ്റിയെ ശാക്തീകരിക്കും. കെ – ഫോണ്‍ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ നേടുന്ന രീതിയിലായിരിക്കണം പ്രവര്‍ത്തനം നിര്‍വ്വഹിക്കേണ്ടതെന്നും തീരുമാനിച്ചു.

ഗവ. പ്ലീഡർ

തൃശ്ശൂർ ജില്ലാ ഗവ. പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടറായി കെ ബി സുനിൽ കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു.

മുന്‍‍കാല പ്രാബല്യം

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിലെ ഓഫീസര്‍ കാറ്റഗറിയില്‍പ്പെട്ട ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണ പ്രകാരമുളള അലവൻസുകൾക്ക്  01.04.2017 മുതൽ പ്രാബല്യം നൽകാന്‍ തീരുമാനിച്ചു.

സിഡിറ്റിലെ അഞ്ച് ശാസ്‌ത്ര വിഭാഗങ്ങളില്‍പ്പെടുന്ന സിഎസ്ഐആര്‍ സ്കെയിലില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് എഴാം ശമ്പള പരിഷ്‌ക്കരണത്തിന്‍റെ ഭാഗമായുള്ള കൗണ്‍സില്‍ ഓഫ് സൈന്‍റിഫിക്ക് ആന്‍റ്  ഇന്‍റസ്‌ട്രിയല്‍ റിസര്‍ച്ച് ( സിഎസ്ഐആര്‍) സ്കെയിലുകള്‍ നിബന്ധനകളോടെ അനുവദിക്കാന്‍ തീരുമാനിച്ചു. പുതുക്കിയ ശമ്പള സ്കെയിലുകള്‍ക്ക് 2016 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം ഉണ്ടാകും.

കാലാവധി ദീര്‍ഘിപ്പിച്ചു

കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍റെ കാലാവധി 14.03.2023 മുതല്‍ 13.03.2024 വരെ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

തസ്‌തിക

കേരള സ്റ്റേറ്റ് ആലൈഡ് ആന്‍റ്  ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ 2023 അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിപ്പിക്കാന്‍ തീരുമാനിച്ചു. കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 9 തസ്‌തികകള്‍ സൃഷ്‌ടിക്കും. കൊല്ലം തലവൂർ ദേവി വിലാസം ഹയർ സെക്കന്‍ററി സ്‌കൂളിൽ കൊമേഴ്‌സ് ബാച്ചിന് എച്ച്എസ്എസ്റ്റി ജൂനിയറിന്‍റെ ഒരു തസ്‌തികയും, എച്ച്എസ്എസ്‌റ്റിയുടെ 3 തസ്‌തികകളും സൃഷ്‌ടിക്കാന്‍ തീരുമാനിച്ചു.

നിയമനം

കേരള സ്പെയ്‌സ് പാർക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജി.ലെവിനെ നിയമിക്കാന്‍ തീരുമാനിച്ചു.  3 വർഷത്തേക്കാണ് നിയമനം.

ധനസഹായം സ്വീകരിക്കുന്നതിന് അംഗീകാരം

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് കീഴിൽ റെസിലിയൻറ് കേരള പ്രോഗ്രാം ഫലപ്രാപ്തിയധിഷ്ഠിത (Resilient Kerala Programme for Results) വായ്‌പാ പദ്ധതിയുടെ ഭാഗമായി ലോകബാങ്കിൽ നിന്നും 150 ദശലക്ഷം ഡോളര്‍ അധിക ധനസഹായം സ്വീകരിക്കുന്നതിന് അംഗീകാരം നല്‍കി. വായ്‌പ സ്വീകരിക്കുന്നത് സംബന്ധിച്ച് പരസ്‌പരാലോചനകൾ നടത്തുക, സംസ്ഥാന സര്‍ക്കാരിനു വേണ്ടി പ്രോഗ്രാം കരാറിൽ ഒപ്പു വയ്‌ക്കുക എന്നിവ ഉൾപ്പെടെയുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതിന് അഡീഷണൽ ചീഫ് സെക്രട്ടറി & സിഇഒ, ആർകെഐയെ ചുമതലപ്പെടുത്തും.

കരട് അംഗീകരിച്ചു



1971 ലെ കേരള സ്വകാര്യ വനങ്ങള്‍ ( നിക്ഷിപ്‌തമാക്കലും പതിച്ചു കൊടുക്കലും) നിയമം ഭേദഗതി ചെയ്യുന്നതിന് തയ്യാറാക്കിയ 2023 ലെ കേരള സ്വകാര്യ വനങ്ങള്‍ ( നിക്ഷിപ്‌തമാക്കലും പതിച്ചു കൊടുക്കലും) ഭേദഗതി ബില്ലിന്‍റെ കരട് അംഗീകരിച്ചു. ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!