കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്ന് എം എസ് എഫ് കെ എസ് യു സഖ്യം വഴി പിരിഞ്ഞു. യു.ഡി.എസ്.എഫ് കൺവീനർ സ്ഥാനത്ത് നിന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് രാജിവെച്ചു. മുന്നണിയിൽ നിന്ന് രാജിവെക്കുന്ന കത്ത് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി എന്നിവർക്ക് നൽകി. ഇനി കാമ്പസുകളിൽ എം.എസ്.എഫ് ഒറ്റക്ക് തിരഞ്ഞെടുപ്പിനെ നേരിടും.
കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന എം എസ് എഫ് നേതൃയോഗം ആണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കെഎസ്‌യുവിനെതിരെ നിശിത വിമർശനമാണ് എംഎസ്എഫ് ഉന്നയിക്കുന്നത്. തൃശ്ശൂർ ജില്ലയിൽ മുന്നണിക്കകത്ത് ചതിയും വോട്ട് ചേർച്ചയും ഉണ്ടായി , കോഴിക്കോട് ജില്ലയിലെ കെ.എസ്.യു വോട്ടുകൾ സംരക്ഷിക്കാൻ നേതൃത്വത്തിന് സാധിച്ചില്ലെന്നതും ഏറെ ഗൗരവതരമാണ് എന്ന് എം എസ് എഫ് വിലയിരുത്തുന്നു. യൂണിവേ്സിറ്റിക്ക് കീഴിലുള്ള ജില്ലാ കമ്മറ്റികളുടെ റിപ്പോർട്ടും,സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയുടെ റിപ്പോർട്ടിൻമേൽ മേൽ നടന്ന ചർച്ചക്ക് ഒടുവിലാണ് തീരുമാനം കൈക്കൊണ്ടത്
എം എസ് എഫിൻ്റെമുഴുവൻ ജില്ലാ കമ്മിറ്റി ക്കളും കെ.എസ്.യു വിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.ജില്ലാ കമ്മിറ്റികൾ ഇല്ലെങ്കിലും നിഷ്കളങ്കരായ നിരവധി കെ.എസ്.യു പ്രവർത്തകന്മാരുടെ സേവനത്തെ എം.എസ്.എഫ് അഭിനന്ദിക്കുന്നതോടൊപ്പം, കെ.എസ്.യുവിന് ജില്ലാ കമ്മിറ്റികൾ ഇല്ലാത്തത് തിരഞ്ഞെടുപ്പിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു എന്ന് യോഗം വിലയിരുത്തി.
എം എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മറ്റികൾ വിളിച്ച് ചേർത്ത് അതത് ജില്ലാ നിരിക്ഷകൻമാർ മേൽ യോഗ തീരുമാനങ്ങളും ഇലക്ഷൻ വിലയിരുത്തലുകളും റിപ്പോർട്ട് ചെയ്യും. എം എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും, വർക്കിംഗ് കമ്മറ്റി അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ആയിരുന്നു എസ്എഫ്ഐക്ക്. എസ്.എഫ്.ഐയുടെ സ്നേഹ.ടി ആണ് യൂണിയൻ ചെയർപേഴ്സൺ . 9 വോട്ടിന് ആയിരുന്നു സ്നേഹയുടെ ജയം. വൈസ് ചെയർമാൻ , വനിതാ വൈസ് ചെയർ പേഴ്സൺ, ജനറൽ സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി എന്നീ സീറ്റുകളിലും എസ്എഫ്ഐ ജയിച്ചു.മലപ്പുറം ജില്ലാ പ്രതിനിധി ഒഴികെ എല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു.കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലാ എക്സിക്യൂട്ടീവ് സീറ്റുകളും എസ്.എഫ്.ഐ നേടി.
Also read-പത്തനംതിട്ടയിൽ കോൺഗ്രസ് ജാഥയ്ക്കുനേരെ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ മുട്ടയെറിഞ്ഞു
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു കാലിവാരിയെന്ന പരോക്ഷ വിമർശനം എം.എസ്.എഫ് തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ തന്നെ ഉന്നയിച്ചിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ്, ട്രഷറർ അഷർ പെരുമുക്ക് തുടങ്ങിയവർ ആണ് വോട്ട് ചോർച്ചയുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയത്. മുന്നിൽനിന്നും പിന്നിൽനിന്നും നേരിടേണ്ടിവന്ന വാരിക്കുഴികൾ സൃഷ്ടാവിന്റെ കരങ്ങളിലാണ് ഏൽപ്പിക്കുന്നതെന്ന് പി.കെ നവാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. യു.യു.സിമാർക്ക് നേരെ ഭീഷണി മുഴക്കിയും അവരുടെ ഐ.ഡി കാർഡ് തട്ടിയെടുത്തും അധികാരികളെവെച്ച് വോട്ടവകാശം നിഷേധിച്ചുമാണ് എസ്.എഫ്.ഐ വിജയിച്ചതെന്നും നവാസ് ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.