കൊല്ലം > കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കാൻ ആസൂത്രിതനീക്കം നടക്കുകയാണെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സമസ്‌തമേഖലകളിലും കേരളം ആർജിച്ച പുരോഗതിയും ലോകോത്തര മാതൃകയും ഇല്ലാതാക്കുകയാണ് ലക്ഷ്യം. കടന്നാക്രമണം വൈസ് ചാൻസലർമാർക്ക് നേരെ മാത്രമല്ലെന്നും ഭരണഘടനയുടെ അടിസ്ഥാനമായ ഫെഡറലിസം അട്ടിമറിക്കുന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.
സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർവകലാശാലകൾ രൂപീകരിക്കാനുള്ള അധികാരം സംസ്ഥാന നിയമസഭകൾക്കാണ്. സർവകലാശാലകൾക്ക് ഗവർണറില്ല. ചാൻസലർ മാത്രമാണുള്ളത്. ഇതിന് ഭരണഘടനയുമായി ബന്ധമില്ല. നിയമസഭയാണ് ചാൻസലർക്ക് അധികാരം നൽകുന്നത്. ഇല്ലാത്ത അധികാരം ഉണ്ടെന്ന് വരുത്തുന്നതിൽ ഗൂഢലക്ഷ്യമുണ്ട്. യുജിസി നിയന്ത്രണം കേന്ദ്രയൂണിവേഴ്‌സിറ്റികൾക്കാണ് ബാധകം. ഒന്നാം പിണറായി സർക്കാർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനുള്ള നിരവധി പ്രവൃത്തികളിൽ കേന്ദ്രീകരിച്ചു. തുടർഭരണം ഉന്നതവിദ്യാഭ്യാസരംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിടുകയാണ്. ആധുനിക വിജ്ഞാനാധിഷ്ഠിത സമൂഹമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.
ഇതിനായി സർവകലാശാലകളുടെ വികസനത്തിന് വൻ പദ്ധതികൾ നടപ്പാക്കുന്നു. കേരള സർവകലാശാലയ്‌ക്ക് നാക് അക്രഡിറ്റേഷനിൽ ചരിത്രത്തിൽ ആദ്യം എ പ്ലസ് പ്ലസ് അംഗീകാരം നേടാൻ നേതൃത്വം നൽകിയ വൈസ് ചാൻസലറോട് ഒരുദിനം ഇറങ്ങിപ്പോകാൻ പറയാൻ ഗവർണർക്ക് എന്ത് അധികാരം.
സംസ്ഥാനത്തെ മന്ത്രിമാരുടെ കാര്യത്തിലും ഇതേ സമീപനമാണ് ഗവർണർക്ക്. ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയുടെ ആധാരശിലകളാണ്. അത് തകർക്കപ്പെടാൻ അനുവദിക്കില്ല. ശക്തമായ പ്രതിരോധം തീർത്ത് സംരക്ഷിക്കണം. ജനങ്ങളെ ചേർത്തു പിടിച്ച് കാലത്തിനൊപ്പം മുന്നേറുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. മോദി സർക്കാർ പൊതുമേഖല വിൽക്കുമ്പോൾ കേരളം പൊതുമേഖല സംരക്ഷിക്കുന്നു. ഏഴുമാസത്തിനകം 74,210 എംഎസ്‌എംഇ യൂണിറ്റുകളാണ് കേരളത്തിൽ രജിസ്‌റ്റർ ചെയ്‌തത്. പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണം സർക്കാർ ലക്ഷ്യമാണ്. സമഗ്രമായ മാറ്റം ഈ മേഖലയിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ