ടെൽ അവീവ്
നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ അയോഗ്യനാക്കുന്നത് തടയുന്ന നിയമത്തിന് അംഗീകാരം നൽകി ഇസ്രയേൽ പാർലമെന്റ്. 120 അംഗ നെസറ്റിൽ 47ന് എതിരെ 61 വോട്ടിനാണ് ബിൽ പാസായത്. ഔദ്യോഗിക ചുമതല നിർവഹിക്കാനാകാത്തവിധം മാനസിക, ശാരീരികാരോഗ്യം നഷ്ടമായാൽ മാത്രമേ പ്രധാനമന്ത്രിയെ പുറത്താക്കാനാകൂ എന്നും അന്തിമതീരുമാനം സർക്കാരിന്റെതാകുമെന്നുമാണ് ബിൽ വിവക്ഷിക്കുന്നത്. നെതന്യാഹുവിനെ സംരക്ഷിക്കാനായാണ് സർക്കാർ നിയമസംവിധാനത്തെ പൊളിച്ചെഴുതുന്നതെന്ന വിമർശം ശക്തമായിരിക്കെയാണ് പുതിയ നീക്കം.
ഭരണത്തിലിരിക്കെ പ്രധാനമന്ത്രിക്കെതിരായ അഴിമതിക്കേസുകളുടെ വിചാരണ സുതാര്യമായിരിക്കുമോ എന്ന ചർച്ച തെരഞ്ഞെടുപ്പ് കാലയളവിലേ ശക്തമായിരുന്നു. അധികാരത്തിൽ തിരിച്ചെത്തി മാസങ്ങൾക്കകം സുപ്രീംകോടതിയുടെ അധികാരം ഹനിക്കുന്ന ബില്ലുമായി മുന്നോട്ടുപോകുന്നതും നെതന്യാഹുവിന്റെ സ്ഥാനം സുരക്ഷിതമാക്കാനാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരെ ആഴ്ചകളായി രാജ്യമെമ്പാടും ശക്തമായ പ്രക്ഷോഭം ഉയരുകയാണ്. വ്യാഴാഴ്ചയും ടെൽ അവീവ്, ജറുസലേമിലെ പഴയ നഗരം തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ പ്രതിഷേധിച്ചു.