കൊച്ചി: പ്രധാനമന്ത്രിയുടെ കേരള സന്ദർശനം വലിയ രാഷ്ട്രീയ മാറ്റത്തിൻ്റെ തുടക്കമാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി ഭരണരംഗത്ത് പരാജയപ്പെട്ട രണ്ട് മുന്നണികളും ഇതുവരെ മുന്നോട്ട് പോയത് ന്യൂനപക്ഷ കേന്ദ്രീകൃതമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ ഉറപ്പിലായിരുന്നു. എന്നാൽ രണ്ട് പ്രധാന ന്യൂനപക്ഷ വിഭാഗങ്ങളും ഈ മുന്നണികളെ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും കൊച്ചിയിൽ നടന്ന സംസ്ഥാന ഭാരവാഹിയോഗത്തിൽ അദ്ദേഹം പറഞ്ഞു.
അഴിമതിയും സ്വജനപക്ഷപാതവുമാണ് ഈ രണ്ട് മുന്നണികളുടേയും മുഖമുദ്ര. ഒത്തുതീർപ്പ് രാഷ്ട്രീയവും പരസ്പര സഹകരണവുമായി യുഡിഎഫും എൽഡിഎഫും കേരളത്തെ കൊള്ളയടിക്കുകയാണ്. ഇന്ത്യയിലെ ജീവിക്കാൻ കൊള്ളാത്ത സംസ്ഥാനമായി ഇവർ കേരളത്തെ മാറ്റി. മതഭീകരവാദത്തിൻ്റെ കേന്ദ്രമായി കേരളം മാറിയെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
ബിജെപി ക്രൈസ്തവർക്ക് ആശംസകൾ കൈമാറിയപ്പോഴേക്കും ഇടത്-വലത് മുന്നണികൾ അസ്വസ്ഥരാവുന്നുവെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന മന്ത്രി അസ്വസ്ഥമാവുന്നത് ബംഗാളിനെ പോലെ കേരളത്തിലും ഒരു വിഭാഗത്തെ പ്രീണിപ്പിച്ച് ഭരിക്കാമെന്ന ധാരണയിലാണ്. ഏതെല്ലാം എതിർപ്പുകളുണ്ടായാലും സ്നേഹയാത്ര മുന്നോട്ട് പോവുക തന്നെ ചെയ്യും.
മുസ്ലിം സമുദായത്തിലെ പിന്നോക്കക്കാർക്ക് വേണ്ടി ഇടപെട്ട ഒരേ ഒരു പ്രധാനമന്ത്രി മോദിയാണ്. കോൺഗ്രസിനും സിപിഎമ്മിനും മുസ്ലിംങ്ങൾ വോട്ട് ബാങ്കാണെങ്കിൽ ബിജെപിക്ക് അവർ തുല്യരായ മനുഷ്യരാണ്. അതു കൊണ്ടാണ് കേന്ദ്രസർക്കാർ മുത്തലാഖ് നിരോധിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
പ്രധാനമന്ത്രി ദില്ലിയിലെ ക്രൈസ്തവ ദേവാലയത്തിൽ പോയപ്പോൾ അതിൻ്റെ പ്രത്യാഘാതമുണ്ടായത് കേരളത്തിലെ ഇടത്-വലത് മുന്നണികളിലാണ്. വികസനത്തിൻ്റെ കാര്യത്തിൽ ഏത് ചർച്ചക്കും പിണറായി വിജയനെ ബിജെപി വെല്ലുവിളിക്കുന്നു. നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് നടപ്പിലാക്കിയത് 60 വർഷം കൊണ്ട് കോൺഗ്രസിന് സാധിക്കാത്ത കാര്യങ്ങളാണ്. കേരള സർക്കാരിൻ്റെ അലംഭാവം കൊണ്ടാണ് പല കേന്ദ്ര പദ്ധതികളും പാഴാവുന്നത്. പിണറായി വിജയൻ സർക്കാരിൻ്റെ പരാജയമാണ് പല കേന്ദ്ര പദ്ധതികളും ജനങ്ങളിലെത്താതിരിക്കാൻ കാരണം.മോദിയല്ല പിണറായി വിജയനാണ് ക്രിസ്ത്യൻ വിശ്വാസികളോട് പ്രായ്ശ്ചിത്വം ചെയ്യേണ്ടത്. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചത് അദ്ദേഹമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.