ന്യൂഡൽഹി
2024ഓടെ എല്ലാ സംസ്ഥാനത്തും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ബ്രാഞ്ചുകൾ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹരിയാനയിലെ സൂരജ്‌കുണ്ഡിൽ ആഭ്യന്തരമന്ത്രിമാർക്കായി ആരംഭിച്ച ദ്വിദിന ചിന്തൻ ശിബിർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാപന ദിവസമായ വെള്ളിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തെ വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും ശിബിരത്തിൽ പങ്കെടുക്കുന്നുണ്ട്. ഗുവാഹത്തി, കൊച്ചി, ലഖ്‌നൗ, മുംബൈ, കൊൽക്കത്ത, റായ്പുർ, ജമ്മു, ചണ്ഡീഗഡ്, റാഞ്ചി, ചെന്നൈ, ഇംഫാൽ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് എൻഐഎക്ക് പ്രാദേശിക ഓഫീസുള്ളത്. മറ്റ് സംസ്ഥാനങ്ങളിലും ഉടൻ ബ്രാഞ്ച് തുറക്കും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി ഇതര സർക്കാരുകളെ വേട്ടയാടുന്നെന്ന ആരോപണങ്ങൾ ശക്തമായിരിക്കെയാണ് നീക്കം.
എൻഐഎ ഇപ്പോൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഏജൻസിയായി. ഒരു ചെറിയ തകർച്ചയ്‌ക്കുശേഷം അതിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാൻ തുടങ്ങിയെന്നും ഷാ പറഞ്ഞു. ഐപിസി, സിആർപിസി നിയമ ഭേദഗതിക്കായി വൈകാതെ ബില്ലുകൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടേണ്ടത് സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണ്. എൻജിഒകൾ രാജ്യപുരോഗതിയെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നു. വിദേശ സംഭാവന ചട്ടങ്ങൾ ഭേദഗതി ചെയ്‌ത് എൻജിഒകളുടെ ദുരുപയോഗം തടഞ്ഞെന്നും അമിത്‌ഷാ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ