പാലക്കാട്
കേരളത്തിലെ വ്യവസായ അന്തരീക്ഷം ഇത്രത്തോളം മാറിയെന്നത് തന്നെ അത്‌ഭുതപ്പെടുത്തിയെന്ന് ലോകോത്തര വ്യവസായ ഗ്രൂപ്പായ ‘അത്താച്ചി’യുടെ ചെയർമാൻ രാജു സുബ്രഹ്മണ്യം. മാധ്യമങ്ങളുടെ പ്രചാരണം കണ്ടാണ് കേരളത്തിനുപുറത്ത് യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചത്. കേരളത്തിന്റെ സ്വന്തം ബ്രാൻഡെന്ന നിലയിൽ സൗന്ദര്യവർധക വസ്‌തുവായ ‘മോർഗാനിക്’ എന്ന പേരിൽ തനതായ ജൈവ – -ഔഷധ സസ്യങ്ങൾ ഉപയോഗിച്ചുള്ള ശരീരസൗന്ദര്യ വസ്‌തുക്കൾ വിപണിയിൽ ഇറക്കാനാണ് 50 കോടി ചെലവിൽ ഫാക്ടറി തുറക്കുന്നത്. അതിനായി കോയമ്പത്തൂരിൽ സ്ഥലം കണ്ടെത്തി. അപ്പോഴാണ് കല്യാൺ സിൽക്‌സ് സിഎംഡി ടി എസ് പട്ടാഭിരാമൻ സംരംഭം തുടങ്ങുകയാണെങ്കിൽ കേരളത്തിൽ മതിയെന്നും സർക്കാരിന്റെ ‘മീറ്റ് ദ ഇൻവെസ്‌റ്റർ’ പരിപാടിയിൽ പങ്കെടുക്കണമെന്നും നിർദേശിച്ചത്. ദുബായിൽ ഇരുന്നാണ് ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തത്. മീറ്റിങ്ങിൽ കയറാൻ 30 സെക്കന്റ് വൈകി.
അപ്പോഴേക്കും മന്ത്രി പി രാജീവും ആറ് ഐഎഎസ് ഉദ്യോഗസ്ഥരും ഓൺലൈനിൽ എത്തി. കേരളത്തിന്റെ സ്വന്തം ബ്രാൻഡായ ഉൽപ്പന്നമാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിച്ചു. അപ്പോൾതന്നെ ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി. തുടർന്നുള്ള ഇടപെടൽ തനിക്ക് വിശ്വസിക്കാൻ കഴിയാത്തവിധമായിരുന്നുവെന്നും രാജു സുബ്രഹ്മണ്യൻ പറഞ്ഞു. കഞ്ചിക്കോട് കെഎസ്‌ഐഡിസി ഇൻവെസ്‌റ്റ്‌മെന്റ് പാർക്കിൽ ഒരു ഫ്‌ളോർ അനുവദിച്ചു.
മന്ത്രിയുടെ സ്‌റ്റാഫുകളും നിരന്തരം വിളിക്കുകയും പ്രതിസന്ധികളുണ്ടെങ്കിൽ അറിയിക്കാനും ആവശ്യപ്പെട്ടു. എല്ലാം വളരെ പെട്ടെന്നായിരുന്നു. സ്ഥാപനം പൂർത്തിയായി. 17ന് അത്താച്ചി ഗ്രൂപ്പിന്റെ 20 ഓളം പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കും. മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. റോളക്‌സ് വാച്ച്, റോൾസ് റോയ്‌സ് കാർ, മോൺട് ബ്ലാങ്ക് പേന എന്നിവ പോലെ കേരളത്തിന്റെ സ്വന്തം ഉൽപ്പന്നമായി മോർഗാനിക്‌സ് മാറ്റുകയാണ് ലക്ഷ്യം. ഈ സർക്കാർ ഇത്തരത്തിൽ ഇടപെടുകയാണെങ്കിൽ അതിന് കഴിയുമെന്ന ഉത്തമ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള കേരളത്തിൽ മാധ്യമങ്ങളുടെ പ്രചാരണം സൗഹാർദ പരമല്ലെന്നും അദ്ദേഹം ‘ദേശാഭിമാനി’യോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ