കൊച്ചി> നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനും കൂട്ടുപ്രതി ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ദിലീപും ശരത്തും നൽകിയ ഹർജി എറണാകുളം സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് തള്ളി. കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ ദിലീപും ശരത്തും ഈമാസം 31ന് ഹാജറാകണമെന്നും കോടതി നിർദ്ദേശിച്ചു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ മൊബൈല്‍ ഫോണുകളില്‍ നിന്നടക്കം നിര്‍ണായകമായ തെളിവുകള്‍ നശിപ്പിച്ചു എന്നതാണ് ദിലീപിനെതിരായ കണ്ടെത്തല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ഇത് നശിപ്പിക്കുകയോ മറച്ചു പിടിക്കുകയോ ചെയ്തു എന്നതുമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരായ കണ്ടെത്തല്‍. എന്നാല്‍ ഇവ വെറും കണ്ടെത്തലുകള്‍ മാത്രമാണെന്നും തെളിവുകള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹര്‍ജി നല്‍കിയത്.
ആദ്യ കുറ്റപത്രത്തിൽ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിൽ ദിലീപിനെതിരെ ഒരു കുറ്റംകൂടി ചുമത്തി. ഹൈക്കോടതി ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ നീക്കിയതിനാണ് പുതിയ കുറ്റം ചുമത്തിയത്. മുംബൈയിലെ ലാബിൽ വച്ചും സൈബർ വിദഗ്‌ധനെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരെ തുടരന്വേഷണത്തിൽ ചുമത്തിയത്.
ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ ദൃശ്യങ്ങൾ ഐപാഡിൽ ആക്കി ദിലീപിന്‍റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാൻ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. 112 സാക്ഷി മൊഴികളും 300ൽ ഏറെ അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ