തിരുവനന്തപുരം: ഈ മാസം 23 ന് വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് സംഘടിപ്പിച്ച വിരുന്നിൽ മുഖ്യമന്ത്രിയും. കോവളത്തെ ലീലാ ഹോട്ടലിലാണ് വിരുന്ന്. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും വിരുന്നിൽ പങ്കെടുത്തു.
ഹൈക്കോടതി ഫുൾ ബഞ്ച് ചേർന്ന് യാത്രയപ്പ് നൽകാറാണ് പതിവ്. ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ യാത്രയയപ്പ് കഴിഞ്ഞയാഴ്ച നടന്നിരിന്നു. അതോടൊപ്പം, സീനിയർ അഭിഭാഷകരും യാത്രയയ്പ്പ് നൽകിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി.രാജീവ്, കെ.എൻ.ബാലഗോപാൽ, കെ.രാജൻ, പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവരുംഅഡ്വക്കറ്റ് ജനറൽ, ചീഫ് സെക്രട്ടറി വി.പി.ജോയ്, ആഭ്യന്തര സെക്രട്ടറി വി.വേണു, നിയമസെക്രട്ടറി ഹരി നായർ തുടങ്ങിയവരും പങ്കെടുത്തു.
നേരത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണി കുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‍ച്ച നടന്നിരുന്നത്.
കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെ മകളുടെ വിവാഹം ക്ഷണിക്കാനാണ് ചീഫ് ജസ്‌റ്റിസ് എത്തിയതെന്നും ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഹൈക്കോടതി വാർത്തക്കുറിപ്പിറക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.