തൃശ്ശൂര്‍ പൂരത്തിന് പഴുതടച്ച സുരക്ഷ ഒരുക്കാനുള്ള അവസാന ഘട്ട തയാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. മികച്ച സുരക്ഷ സംവിധാനങ്ങളൊരുക്കി പരമാവധി ജനങ്ങൾക്ക് പൂരം കാണാനുള്ള അവസരം ഒരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം. പൂരത്തിനായി വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയ വിപുലമായ മുന്നൊരുക്കങ്ങൾ മന്ത്രിമാരായ കെ.രാജന്, ആര്.ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി.
സുരക്ഷാ പരിധിക്കകത്തുനിന്ന് പരമാവധി ജനങ്ങള്‍ക്ക് പൂരം കാണാൻ അവസരം നൽകുന്നതോടൊപ്പം ജനങ്ങളോട് സൗഹാർദപരമായ സമീപനം പൊലീസ് സ്വീകരിക്കണമെന്നും മന്ത്രി കെ. രാജൻ നിർദേശിച്ചു. കുടിവെള്ളത്തോടൊപ്പം അടിയന്തര സാഹചര്യങ്ങളെ നേരിടാൻ അഗ്നിരക്ഷ സേനക്കും വെള്ളം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു. പൂരം കാണാനെത്തുന്ന സ്ത്രീകൾക്കും ഭിന്നശേഷി വിഭാഗക്കാർക്കും പൊലീസ് പ്രത്യേക സംരക്ഷണം നൽകണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു നിർദേശിച്ചു.
സുരക്ഷയൊരുക്കാന്‍ 4100 പോലീസുകാര്‍
പൂരത്തിന്റെ ക്രമസമാധാനപാലനത്തിന് 4100 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മറ്റ് ജില്ലകളിൽനിന്നും ബറ്റാലിയനുകളിൽനിന്നുമുള്ള പൊലീസുകാർ ശനിയാഴ്ച തൃശൂരിലെത്തി. പൊലീസിനെ മേയ് ഒന്നുവരെ 22 സ്ഥലങ്ങളിലായി വിന്യസിക്കും. എൻ.ഡി.ആർ.എഫിൽനിന്ന് 39 സേനാംഗങ്ങളും ഉണ്ടാകും. സി.സി.ടി.വി കാമറ, പബ്ലിക് മെസേജ് സിസ്റ്റം തുടങ്ങിയവയും സജ്ജീകരിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 44 ആംബുലൻസ് ഒരുക്കിയിട്ടുണ്ട്.
വെടിക്കെട്ടിനോടനുബന്ധിച്ച് സമീപത്തുള്ള പെട്രോൾ പമ്പുകൾ കാലിയാക്കും. എട്ട് വാഹനങ്ങളും നാല് ആംബുലൻസും ഉൾപ്പെടെ 36 ഇടങ്ങളിൽ അഗ്നിരക്ഷ സേനയുടെ സേവനമുണ്ടാകും. സിവിൽ ഡിഫെൻസ് സേനയുടെ 200 വളന്റിയർമാർ 60 സ്പോട്ടിൽ ഉണ്ടാകും. മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കോർപറേഷനെയും കെ.എസ്.ഇ.ബിയെയും ചുമതലപ്പെടുത്തി. കുടിവെള്ള വിതരണത്തിന് കോർപറേഷൻ 100 ടാപ്പുകൾ സജ്ജമാക്കും.
65 ഇ-ടോയ്ലറ്റുകളും സജ്ജമാക്കും. വനിത ബാരിക്കേഡിനടുത്ത് 10 ടോയ്ലറ്റുകളുണ്ടാകും. ഘടക പൂരങ്ങൾ എഴുന്നള്ളേണ്ട കൃത്യമായ സമയക്രമം അറിയിച്ചിട്ടുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു. നാട്ടാന പരിപാലന ചട്ടം കൃത്യമായി പാലിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.