കൊച്ചി
വ്യവസായി എം എ യൂസഫലിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവലിനുമെതിരെ വ്യാജവാർത്ത നൽകിയതിന് മറുനാടൻ മലയാളി യുട്യൂബ് ചാനൽ എഡിറ്റർ ഷാജൻ സ്കറിയ ലഖ്‌നൗ കോടതിയിൽ ഹാജരാകണം. അപകീർത്തി കേസിലാണ് ഷാജൻ സ്കറിയ, മറുനാടൻ മലയാളി സിഇഒ ആൻ മേരി ജോർജ്, ഗ്രൂപ്പ് എഡിറ്റർ റിജു എന്നിവർക്ക് ലഖ്‌നൗ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് സമൻസ് അയച്ചത്. മൂവരും ജൂൺ ഒന്നിന് കോടതിയിൽ ഹാജരാകണം. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ മുഖേന സമൻസ് കൈപ്പറ്റാനും കോടതി നിർദേശിച്ചു.
നോട്ട് അസാധുവാക്കിയശേഷം വിവേക് ഡോവലിന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക് കള്ളപ്പണ ഇടപാടുകളിലൂടെ 8300 കോടി രൂപ എത്തിയെന്നായിരുന്നു വാർത്ത നൽകിയത്. ലുലു ഇന്റർനാഷണൽ ഡയറക്ടർ മുഹമ്മദ് അൽത്താഫിന് ഇടപാടുമായി ബന്ധമുണ്ടെന്നും ആരോപിച്ചു. ഇതിനെതിരെ ലഖ്‌നൗ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണനാണ് കേസ് നൽകിയത്. ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ സത്യവിരുദ്ധവും അപകീർത്തികരവുമാണെന്ന് കോടതി വ്യക്തമാക്കി.
തുടർച്ചയായി അസത്യവും അപകീർത്തികരവുമായ വാർത്ത പ്രചരിപ്പിക്കുന്ന ഷാജനെതിരെ ലുലു നൽകിയ അഞ്ച് കേസുകൾ വിവിധ കോടതികളിൽ വിചാരണയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ