തിരുവനന്തപുരം> മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ശൃംഖലയ്‌ക്കായി നാടൊരുങ്ങി. കേരളപ്പിറവി ദിനമായ ചൊവ്വാഴ്‌ച പകൽ മൂന്നിന് ഓരോ വാർഡിലെയും വിദ്യാലയങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് ശൃംഖല തീർക്കുക. പകൽ 2.30ന് എല്ലാ കേന്ദ്രത്തിലും ജനങ്ങൾ കേന്ദ്രീകരിക്കും. മൂന്നിന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. പ്രതീകാത്മകമായി ലഹരി കത്തിച്ച് കുഴിച്ചുമൂടും.
പരിപാടിയുടെ പ്രചാരണാർഥം ഞായറും തിങ്കളും വിളംബര ജാഥകളും ഫ്ലാഷ് മോബുകളും നടക്കും. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രത്തിലും നടക്കും. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും ശൃംഖല സംഘടിപ്പിക്കുമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് അറിയിച്ചു.
സംസ്ഥാനതല ഉദ്ഘാടനം തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഗാന്ധിപാർക്കുമുതൽ അയ്യൻകാളി സ്ക്വയർവരെ മന്ത്രിമാരും ജനപ്രതിനിധികളും കാൽലക്ഷത്തോളം വിദ്യാർഥികളും പൊതുജനങ്ങളും കണ്ണിചേരും. നെടുമങ്ങാട്, കല്ലറ, ആര്യനാട് എന്നിവിടങ്ങളിലും ശൃംഖല തീർക്കും. ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടമാണ് ഇതോടെ സമാപിക്കുന്നത്.
പ്രധാന പരിപാടികൾ
● പൊന്നാനിമുതൽ വഴിക്കടവുവരെ 83 കിലോമീറ്റർ ശൃംഖല.
● എറണാകുളത്ത് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ശൃംഖലയുടെ ഭാഗമായി ജനപ്രതിനിധികൾ പങ്കെടുക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരം.
● തൃശൂർ തേക്കിൻകാട് മൈതാനിയിലും കലക്ടറേറ്റ് അങ്കണത്തിലും ശൃംഖലകൾ. ലൈബ്രറികളുടെ നേതൃത്വത്തിൽ 46 ശൃംഖല തീർക്കും.
● കോഴിക്കോട് കുറ്റ്യാടി, നരിക്കോട്ടുചാൽ പഞ്ചായത്തുകളിൽ.
● കണ്ണൂർ ധർമടം പഞ്ചായത്തിൽ 5000 പേരെ പങ്കെടുപ്പിച്ച് പരിപാടി.
●അടൂരിൽ ശൃംഖല.
● കോട്ടയത്ത് കോളേജ്, ഹയർ സെക്കൻഡറി വിദ്യാർഥികളെ പങ്കെടുപ്പിച്ച് ശാസ്ത്രി റോഡിൽ ‘ലഹരിയില്ലാ തെരുവ്’ കലാസാഹിത്യ സംഗമം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ