വിവാഹശേഷം രണ്ടുപേരും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ജീവിതത്തിൽ പുതിയൊരു അതിഥിക്കായി കാത്തിരിക്കുകയാണ് ഇരുവരും. അഭിമുഖങ്ങളിലും ടെലിവിഷൻ പരിപാടികളിൽ ഒക്കെ ഇരുവരും ഒരുമിച്ചാണ് എത്താറുള്ളതും. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും പ്രിയങ്കരനാണ് വിജയ് മാധവ്.
ഇപ്പോഴിതാ, വിജയ് മാധവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. ലോക സോറിയാസിസ് ദിനത്തോട് അനുബന്ധിച്ചാണ് വിജയ് കഴിഞ്ഞ ദിവസം വീഡിയോ പങ്കുവച്ചത്. വിജയും ദേവികയും വീഡിയോയിൽ ഉണ്ട്. തന്റെ അച്ഛൻ സോറിയാസിസ് രോഗി ആയിരുന്നെന്ന് വിജയ് പറയുന്നുണ്ട്.
‘മാഷ് അടുക്കളയിൽ കയറാറില്ലേ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. കയറാറുണ്ട്, മാസത്തിൽ ഒരു മൂന്നോ നാലോ വട്ടം ഒക്കെ കയറും പക്ഷേ അത് എനിക്ക് കുക്ക് ചെയ്തു തരാൻ ഒന്നുമല്ല. പിന്നെ എന്തിനാണ് അദ്ദേഹം കയറുന്നത് എന്ന് കാണിക്കാം എന്ന് കരുതിയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. സത്യത്തിൽ ഈ വീഡിയോ ചെയ്യുന്നതിൽ മാഷിനു അത്ര താൽപര്യം ഒന്നുമില്ല. എങ്കിലും ഒരു റെലവൻസ് തോന്നിയതു കൊണ്ടാണ് വീഡിയോ ചെയ്യുന്നത്. ഇതിനായി ഞാൻ അടുക്കളയിൽ കയറുന്നത് പോലും മാഷിന് അത്ര താത്പര്യമില്ല’, ദേവിക പറഞ്ഞു തുടങ്ങി.
‘ഇന്ന് ലോക സോറിയാസിസ് ദിനം ആയത് കൊണ്ടാണ് ഞാൻ ഇന്നിത് കാണിക്കാം എന്ന തീരുമാനത്തിൽ എത്തിയത്. എന്റെ അച്ഛൻ ചെയ്തുകൊണ്ടിരുന്ന ഒരു സത്കർമ്മമാണ് ഇത്. അച്ഛൻ ഒരു സോറിയാസിസ് രോഗി ആയിരുന്നു. അപ്പോൾ അദ്ദേഹം തന്നെ വികസിപ്പെച്ചെടുത്ത ഒരു എണ്ണ ആണിത്. അച്ഛൻ മരിച്ചശേഷം ഞാൻ അത് ഏറ്റെടുക്കുകയായിരുന്നു. ആദ്യമൊന്നും എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ ആസ്വദിച്ചാണ് ചെയ്യുന്നത്. അതിന്റെ എല്ലാ ഔന്നത്യവും, ആത്മീയതയും ഉൾകൊണ്ടു കൊണ്ടാണ് ഞാൻ ചെയ്യുന്നത്’
‘സോറിയാസിസ് ഒരു അവസ്ഥയാണ്, ഒരു രോഗമായൊന്നും ഞാൻ അതിനെ കാണുന്നില്ല. നമ്മുടെ കുഴപ്പം കൊണ്ടാണ് അത് സംഭവിക്കുന്നത്. അപ്പോൾ നമുക്ക് ദൈവികമായി ലഭിച്ച ഒരു കാര്യം ഞാൻ ആളുകൾക്ക് പകർന്നു കൊടുക്കുന്നു എന്ന് മാത്രം. സോറിയാസിസ് ഉള്ള ആളുകൾ മദ്യവും പുകവലിയും തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കണം. ഞാൻ ഇത് അച്ഛൻ പറഞ്ഞ പോലെയാണ് ഉണ്ടാക്കി കൊടുക്കുന്നത്, മാത്രമല്ല
ഇത് വളരെ രഹസ്യമായിട്ട് കൊണ്ടുപോകുന്ന കാര്യം കൂടിയാണ്’,
‘അച്ഛൻ മരിച്ചശേഷം എനിക്കൊരു ഫോൺ വന്നു. വിളിച്ച ആളുടെ പേരൊന്നും ഞാൻ പറയുന്നില്ല, അദ്ദേഹം ഇത് ഒരു കാരണവശാലും ഇത് നിർത്തരുത് എന്നാണ് എന്നോട് പറഞ്ഞത്. എന്നാലും നമ്മുടെ ഫീൽഡ് ഇതല്ല എന്നത് കാരണം എനിക്ക് താത്പര്യം ഇല്ലായിരുന്നു. എന്നാൽ അങ്ങനെ കുറേപേരുടെ വിളികളും മറ്റും വന്നപ്പോഴാണ് അച്ഛന്റെ വില ഞാൻ അറിയുന്നത്. അത് വരെയും ഞാൻ അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടായില്ല. പിന്നീട് അച്ഛൻ ചെയ്തിരുന്നത് ഞാൻ ഏറ്റെടുത്ത് ചെയ്തു,’ വിജയ് മാധവ് പറഞ്ഞു.