മലപ്പുറം > ഡോ. വന്ദനയുടെ ഘാതകൻ്റെ രാഷ്ട്രീയം മറച്ചുവെച്ചത് എന്തുകൊണ്ടാണെന്ന് കെ ടി ജലീൽ എംഎൽഎ. പ്രതി ജി സന്ദീപ് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്‌ടിഎയുടെ സജീവ പ്രവർത്തകനാണെന്ന വിവരം മാധ്യമങ്ങളും പ്രതിപക്ഷവും ബിജെപിയും മറച്ചുവെച്ചു. ജോലിയിൽ പ്രവേശിക്കും വരെ സന്ദീപ് ആർഎസ്എസ് പ്രവർത്തകനായിരുന്നുവെന്ന വസ്‌തുത മാധ്യമങ്ങൾ ഒന്നുപോലും പറഞ്ഞില്ലെന്നും ജലീൽ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
കെ ടി ജലീലിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ് പൂർണരൂപം:
ഡോ. വന്ദനയുടെ ഘാതകൻ്റെ രാഷ്ട്രീയം മറച്ചുവെച്ചത് എന്തുകൊണ്ട്?
ഡോ. വന്ദന ദാസിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ ജി സന്ദീപ് കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ കെപിഎസ്‌ടിഎയുടെ സജീവ പ്രവർത്തകനാണെന്ന വിവരം മാധ്യമങ്ങളും പ്രതിപക്ഷവും ബിജെപിയും മറച്ചുവെച്ചത് എന്തുകൊണ്ടാകും? 2006 ൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചതു മുതൽ കോൺഗ്രസ് അനുകൂല സംഘടനയുടെ പരിപാടികളിലെല്ലാം സജീവ സാന്നിദ്ധ്യമായി സന്ദീപ് ഉണ്ടായിരുന്നു. ജോലിയിൽ പ്രവേശിക്കും വരെ സന്ദീപ് ആർഎസ്എസ് പ്രവർത്തകനായിരുന്നു.
മാധ്യമങ്ങളിൽ ഒന്നു പോലും ഈ വസ്‌തുത പറഞ്ഞില്ല. ഇടതുപക്ഷ പാർട്ടികളോടെങ്ങാനും ഇയാൾക്കൊരു വിദൂര ബന്ധം ഉണ്ടായിരുന്നെങ്കിൽ എന്താകും സ്ഥിതി?. വെറുതെ ഒന്നാലോചിച്ച് നോക്കൂ. ഏത് കേസിലാണെങ്കിലും പ്രതിയുടെ രാഷ്ട്രീയം മാധ്യമങ്ങളും പ്രതിപക്ഷവും ബിജെപിയും പറയുന്നില്ലെങ്കിൽ ഉറപ്പിക്കുക അയാൾക്ക് കോലീബി ബന്ധം നിശ്ചയമായും ഉണ്ടെന്ന്.
“ഠാക്കൂർ സേനയിലെ” അംഗങ്ങൾ എത്ര ജാഗ്രതയോടെയാണ് നാടിനെ നടുക്കിയ ഒരു കൊലപാതകിയുടെ രാഷ്ട്രീയം മറച്ചുവെച്ചത്? ക്ഷേത്ര വളപ്പിലേക്ക് ആരും കാണാതെ മനുഷ്യ മാലിന്യങ്ങൾ എറിഞ്ഞ് കേരളത്തിൽ പിടിയിലായതും ഒരു സംഘിയാണെന്ന കാര്യം മറക്കണ്ട. പശുവിനെ അറുത്ത് അവശിഷ്‌ടങ്ങൾ ക്ഷേത്രകവാടത്തിന് മുന്നിലേക്കെറിഞ്ഞ് ഹിന്ദു-മുസ്ലിം കലാപത്തിന് ശ്രമിച്ചതിന് പിടിയിലായത് ഒരുപറ്റം സംഘികളാണെന്ന വസ്‌തുത വിസ്‌മരിക്കരുത്?.
വർഷങ്ങൾക്ക് മുമ്പ് താനൂരിൽ ശോഭയാത്രക്കു നേർക്ക് ബോംബെറിയാൻ ലക്ഷ്യമിട്ട് നടത്തിയ പദ്ധതി കയ്യോടെ പിടികൂടിയ മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് അന്ന് പറഞ്ഞത് “മലപ്പുറത്തെ ദൈവം രക്ഷിച്ചു” എന്നാണ്. അധികാരം കിട്ടാനും കിട്ടിയത് നിലനിർത്താനും എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് സംഘ് പരിവാരങ്ങൾ. അവരുടെ ലക്ഷ്യം ഒന്നുമാത്രം! ഹിന്ദു-മുസ്ലിം ലഹള!.
നൂറ്റാണ്ടുകളായി സ്നേഹത്തിലും സൗഹൃദത്തിലും കഴിയുന്ന ഹൈന്ദവ മുസ്ലിം ക്രൈസ്‌തവ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ സംഘ മിത്രങ്ങൾ നടത്തുന്ന കുൽസിത നീക്കങ്ങൾ കേരളം കരുതിയിരിക്കണം! അവരുടെ ചതിക്കുഴിയിൽ ആരും വീണുപോകരുത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ