തിരുവനന്തപുരം
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ 130 സംഘടനയെ പ്രതിനിധാനംചെയ്യുന്ന കോൺഫെഡറേഷന്റെ 27––ാം ദേശീയ സമ്മേളനം തിരുവനന്തപുരത്ത് എം കൃഷ്ണൻ നഗറിൽ (നാഷണൽ ക്ലബ്) ആരംഭിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് രവീന്ദ്രൻ ബി നായർ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ കെ പത്‌മനാഭൻ ഉദ്‌ഘാടനംചെയ്തു.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ എല്ലാ മേഖലയിലെ ജീവനക്കാരും തൊഴിലാളികളും ഐക്യത്തോടെ പ്രതിരോധം തീർക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എ കെ പത്‌മനാഭൻ പറഞ്ഞു. ട്രേഡ് യൂണിയൻ അവകാശങ്ങൾ പൂർണമായും നിഷേധിക്കുന്നതിന്റെ ഭാഗമായാണ് എൻഎഫ്‌പിഇയുടെയും ഐസ്‌ആർഒ ജീവനക്കാരുടെ സംഘടനകളുടെയും അംഗീകാരം റദ്ദാക്കിയത്. ഇതു മറ്റു മേഖലകളിലേക്കും വ്യാപിക്കും. ഇത്തരം ജനാധിപത്യവിരുദ്ധ സമീപനങ്ങൾക്കെതിരെ യോജിച്ച സമരങ്ങൾ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷൻ സെക്രട്ടറി ജനറൽ എ ശ്രീകുമാർ, ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ എൻ ജ്യോതിലക്ഷ്മി, കോൺഫെഡിന്റെ മുൻ സെക്രട്ടറി ജനറൽ സി ചന്ദ്രൻപിള്ള, വർക്കിങ് പ്രസിഡന്റ് തപസ് ബോസ് എന്നിവർ സംസാരിച്ചു. പിരിച്ചുവിടപ്പെട്ട് 14 വർഷത്തിനുശേഷം സർവീസിൽ തിരിച്ചെത്തിയ ഏജിസ് ഓഫീസ് ജീവനക്കാരനായ കെ എ മാനുവേലിന് സമ്മേളനവേദിയിൽ സ്വീകരണം നൽകി. സെക്രട്ടറി ജനറൽ ആർ എൻ പരാശർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ് ബി യാദവ് കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം വർക്കിങ് പ്രസിഡന്റ് വി ശ്രീകുമാർ, ജനറൽ കൺവീനർ പി കെ മുരളീധരൻ എന്നിവർ സംസാരിച്ചു. മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ശനിയും തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ