കോഴിക്കോട്> ഒടുവിൽ അബ്ദുറഹ്മാന്റെ സ്വപ്നം പൂവണിഞ്ഞു. ഖത്തർ ലോകകപ്പ് ഫുട്ബോൾ കാണികളിൽ ഒരാളായി ഈ ചങ്ങനാശേരിക്കാരനുണ്ടാകും. ഫുട്ബോളിൽ കപ്പ് തുന്നിയെടുത്ത ജീവിതത്തിന് നാടിന്റെ സമർപ്പണം. ഒപ്പം ലഹരിവിരുദ്ധ പ്രചാരണത്തിന് കിട്ടിയ അംഗീകാരവും. ചങ്ങനാശേരി എസ്എൻ സ്പോർട്സ് ഡിവിഷൻ ക്ലബ്ബിൽ കുരികേശ് മാത്യുവിനൊപ്പം കളിച്ച റഹ്മാൻ ടീമിന്റെ ഗോൾ കീപ്പറായിരുന്നു. കെ ടി ചാക്കോയാണ് രണ്ടാം ഗോളി. കളിക്കാരനാകണമെന്ന് ആഗ്രഹിച്ചു തുടങ്ങിയ കരിയറിനെ പരിക്കെടുക്കുകയായിരുന്നു. കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ കപ്പെടുത്ത് വി പി സത്യൻ റഹ്മാന്റെ തലയിൽ വെച്ച് കൊടുത്തത് ചരിത്രം.
പരിക്ക് തളർത്തിയെങ്കിലും ഫുട്ബോളിനെ ജീവവായുവായി കണ്ട റഹ്മാന് എന്തെങ്കിലും രൂപത്തിൽ ഫുട്ബോളിനൊപ്പം ജീവിച്ചാൽ മതിയെന്നായി. അങ്ങനെ, കിറ്റ്മാനായും ഫിസിയോ ആയും സപ്പോർട്ടിങ് സ്റ്റാഫ് കാറ്റഗറിയിൽ സന്തോഷ് ട്രോഫി ടീമുകളിലും എഫ്സി കൊച്ചിനിലും അംഗമായി. പിന്നീട്, പയ്യന്നൂരുകാരനായി. അവിടെ ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റു. ചെറിയ വരുമാനത്തിൽനിന്ന് ലഭിച്ച കാശിൽ പകുതിയും ഫുട്ബോളിനായി ചെലവഴിച്ചു. ഐ ലീഗും ഐഎസ്എല്ലും ഫുട്ബോൾ ടൂർണമെന്റുകളും കാണാൻ സൈക്കിളിലെത്തി. അവിടെ ഫുട്ബോളുമായി ചെറിയ ട്രിക്കുകൾ നടത്തി.
ഇപ്പോൾ ഫുട്ബോളാകട്ടെ ലഹരി എന്ന ക്യാമ്പയിനുമായി സൈക്കിൾ പ്രചാരണത്തിലാണ്. ഇതിനിടെയാണ് തന്റെ ചിരകാല സ്വപ്നം സുഹൃത്തുക്കളോട് പങ്കുവച്ചത്- ജീവിതത്തിൽ ഒരിക്കലെങ്കിലും ലോകകപ്പ് മത്സരം നേരിൽ കാണണം. റഹ്മാനെക്കുറിച്ച് അറിഞ്ഞ കോഴിക്കോട് ഫുട്ബോൾ അസോസിയേഷൻ രക്ഷാധികാരികളിൽ ഒരാളും പ്രവാസി വ്യവസായിയുമായ ശ്രീകുമാർ കോർമത്ത് അദ്ദേഹത്തിന്റെ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. കോഴിക്കോട് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ടിക്കറ്റ് കൈമാറി. 22ന് കണ്ണൂരിൽനിന്ന് റഹ്മാൻ ഖത്തറിലേക്ക് പറക്കും.