ന്യൂഡൽഹി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴു ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയായ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്‌തി താരങ്ങൾ ഡൽഹി കൊണാട്ട്‌പ്സേസിലേക്ക് മാർച്ച് നടത്തി. 23 ദിവസമായി സമരം തുടരുന്ന ജന്തർ മന്തറിൽനിന്നാണ് കൂടുതൽ ജനങ്ങളുടെ പിന്തുണ തേടി ഗുസ്‌തി താരങ്ങൾ മാർച്ച് നടത്തിയത്. ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പങ്കുചേർന്നു.
ഗുസ്‌തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യവുമായി 18ന് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധം വിജയിപ്പിക്കാൻ സംഘടനകളുടെ ജനറൽ സെക്രട്ടറിമാരായ തപൻസെൻ (സിഐടിയു), വിജൂ കൃഷ്‌ണൻ (കിസാൻസഭ), ബി വെങ്കട് (കർഷക തൊഴിലാളി യൂണിയൻ), മറിയം ധാവ്‌ളെ (മഹിളാ അസോസിയേഷൻ), ഹിമാഗ്‌നരാജ് ഭട്ടാചാര്യ (ഡിവൈഎഫ്‌ഐ), മയൂഖ് ബിശ്വാസ് (എസ്‌എഫ്‌ഐ) എന്നിവർ ആഹ്വാനം ചെയ്‌തു. ബ്രിജ് ഭൂഷണെയും ഹരിയാനമന്ത്രി സന്ദീപ് സിങ്ങിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധർണ, ജാഥകൾ, മെഴുകുതിരി കത്തിച്ച് മാർച്ച്, പ്രകടനങ്ങൾ എന്നിവ സംഘടിപ്പിക്കും. ബ്രിജ് ഭൂഷണിനെതിരെ രാജ്യാന്തര താരങ്ങൾ പരാതി ഉന്നയിച്ചിട്ട് മാസങ്ങളായി. സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും അറസ്റ്റിന് തയ്യാറായിട്ടില്ല. നീതി തേടി താരങ്ങൾ ആഴ്‌ചകളായി തെരുവിൽ കഴിയുന്നു. വനിതാ കോച്ചിന്റെ പരാതിയിൽ സന്ദീപ് സിങ്ങിനെതിരെ ചണ്ഡീഗഢ് പൊലീസ് എഫ്ഐആർ എടുത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ