കൊച്ചി മെട്രോ
കൊച്ചി–-കാക്കനാട് മെട്രോ റെയിലിന്റെ അവസാന സ്‌റ്റേഷൻ ഇടച്ചിറ ജംഗ്ഷനിൽ സ്ഥാപിക്കും. കെഎംആർഎൽ പ്രതിനിധികളും തൃക്കാക്കര നഗരസഭാ ജനപ്രതിനിധികളും തമ്മിലുള്ള ചർച്ചയിലാണ് ധാരണയായത്. ഇൻഫോപാർക്കിനുള്ളിൽ ഫെയ്സ് വൺ, ഫെയ്സ് ടു സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നത്. ഇൻഫോപാർക്കിനുള്ളിലെ അവസാന സ്റ്റേഷൻ പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ പുറത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന ജനപ്രതിനിധികളുടെ നിർദേശം കെഎംആർഎൽ അംഗീകരിച്ചു. ഇടച്ചിറ സ്‌റ്റേഷൻ മുതൽ ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി പ്രദേശങ്ങളിലേക്കുള്ള അത്യാധുനിക വാക് വേ നിർമാണം നഗരസഭ ഏറ്റെടുക്കും.
ഐടി ജീവനക്കാർക്ക് സ്‌റ്റേഷനിൽ നിന്ന് ഇൻഫോപാർക്കിലേക്കുള്ള യാത്രാസൗകര്യവും ഒരുക്കും. ഇൻഫോപാർക്കിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കൊച്ചി മെട്രോയെ ബന്ധിപ്പിക്കുന്നതിനും ഉടൻ തുടക്കമാകും. ചിറ്റേത്തുകര ജംഗ്ഷനിലെ സ്‌റ്റേഷനുമായി ബന്ധപ്പെട്ട് കാക്കനാട് ജലമെട്രോ ടെർമിനലിലേക്കും യാത്രാസൗകര്യം ഒരുക്കും. മെട്രോ സ്‌റ്റേഷനുകളുടെ നിർമാണം അടുത്തമാസം തുടങ്ങും. കൊച്ചി പ്രത്യേക സാമ്പത്തികമേഖല, കാക്കനാട് ജംഗ്ഷനുകളിലെ സ്റ്റേഷനുകൾ ആദ്യഘട്ടത്തിൽ നിർമാണം ആരംഭിക്കാൻ പൈലിങ് തുടങ്ങി.
മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ട് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളിയുമായി ഉണ്ടായ തർക്കം പരിഹരിക്കാൻ അടുത്ത ആഴ്‌ച യോഗം ചേരും. പടമുകൾ മെട്രോ സ്റ്റേഷന്റെ ആശങ്കയും പരിഹരിക്കും. പാലാരിവട്ടം, പാലാരിവട്ടം ബൈപാസ്, പടമുകൾ, കാക്കനാട് ജങ്‌ഷൻ, ചിറ്റേത്തുകര, ഇൻഫോപാർക്ക് സെൻട്രൽ ഏരിയ തുടങ്ങി പ്രധാനപ്പെട്ട അഞ്ചു ജംഗ്ഷനുകൾ വികസിപ്പിച്ച് ഗതാഗതക്കുരുക്ക് പരിഹരിച്ചാകും മെട്രോ നിർമാണം തുടങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.