മലപ്പുറം: സിപിഎം നേതൃത്വം നല്‍കുന്ന മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയുടെ വാദത്തിനെതിരെ റസാഖ് പയമ്പ്രോട്ടിന്‍റെ ഭാര്യ ഷീജ. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ കെ മുഹമ്മദിന്റെ അഭിമുഖത്തിന് മറുപടിയായാണ് ഭാര്യ ഷീജ കളത്തിലിന്റെ ഫേസ്ബുക്ക് പ്രതികരണം. ”മാഷേ മണ്ണുണങ്ങും മുമ്പ് കളവ് പറയരുത്, ഷീജയാണ്, റസാഖിന്‍റെ ഭാര്യ” എന്നാണ് അഭിമുഖത്തിന് ചുവടെ ഷീജയുടെ കമന്റ്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്ലാന്റിനെതിരെ നിരന്തരം പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സിപിഎം സഹയാത്രികനും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ റസാഖിന്റെ ആത്മഹത്യ.
വീടിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഫാക്ടറിയില്‍ നിന്നുളള മാലിന്യ പ്രശ്നം സിപിഎം നേതൃത്വം നല്‍കുന്ന പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തുടര്‍ച്ചയായി അവഗണിച്ചതാണ് റസാഖ് പയമ്പ്രോട്ടിലിനെ ഗ്രാമപഞ്ചായത്ത് ഓഫീസിനുളളില്‍ ജീവനൊടുക്കാൻ ചെയ്യാന്‍ പ്രേരിപ്പിച്ചത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം സിപിഎമ്മിന് പഞ്ചായത്ത് ഭരണം പിടിക്കാന്‍ ഏറെ പ്രയത്നിച്ചയാളാണ് റസാഖ് പയമ്പ്രോട്ട്. സ്വന്തം പേരിലുളള ഭൂമിയും വീടും ഇഎംഎസിന്‍റെ പേരില്‍ ഗ്രന്ഥശാല തുടങ്ങാന്‍ എഴുതിവച്ചിരുന്നു. പാര്‍ട്ടിക്കാരന്‍ ആയതുകൊണ്ട് നിയമം ലംഘിക്കണം എന്നാണോ അഭിപ്രായമെന്ന പഞ്ചായത്ത് പ്രസിഡന്റിന്‍റെ പ്രതികരണവും പ്രതിഷേധത്തിനിടയാക്കി.
അതേസമയം, സിപിഎം സഹയാത്രികനായ റസാഖ്, കാലശേഷം വീട് പാർട്ടിക്കും മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്കും നൽകാൻ നേരത്തേ തീരുമാനമെടുത്തിരുന്നു. ആ തീരുമാനത്തിൽനിന്നു മാറാനിടയായ സാഹചര്യവും കുറിപ്പുകളിൽ വ്യക്തമാക്കുന്നുണ്ട്. നാട്ടിലെ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരെ കുടുംബം നടത്തിയ പോരാട്ടത്തിനു പാർട്ടിയിൽനിന്നോ ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽനിന്നോ പിന്തുണ ലഭിച്ചില്ല എന്നതായിരുന്നു കാരണം.
പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റ് തുറക്കാനുള്ള ശ്രമം തടഞ്ഞു
പുളിക്കൽ പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ശ്രമം നാട്ടുകാരും റസാഖ് പയമ്പ്രോട്ടിന്‍റെ കുടുംബവും ചേർന്ന് തടഞ്ഞു. സംഘർഷം മുന്നിൽ കണ്ട് പ്ലാന്റ് തത്കാലം അടക്കാൻ പൊലീസ് നിർദേശിച്ചു. റസാഖ് ആത്മഹത്യ ചെയ്തതിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഇന്ന് പൊലീസിനെ സമീപിക്കും.
ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സ്വകാര്യ പ്ലാസ്റ്റിക് പ്ലാന്റിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സിപിഎം ഭരിക്കുന്ന മലപ്പുറം പുളിക്കൽ പഞ്ചായത്തിൽ പരാതിക്കാരനായ റസാഖ് പയബ്രോട്ട് തൂങ്ങിമരിച്ചത്. പ്ലാന്റ് കാരണം പരിസര പ്രദേശങ്ങളിൽ ശ്വാസകോശ സംബന്ധമായ പല രോഗങ്ങളും പടരുന്നത് ചൂണ്ടിക്കാട്ടി പഞ്ചായത്തിനും വിവിധ വകുപ്പുകൾക്കും റസാഖ് പരാതി നൽകിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും ഫലമുണ്ടായില്ല.
തന്റെ മൂത്ത സഹോദരൻ ശ്വാസ കോശ രോഗം ക്കാരണം മരിച്ചത് പ്ലാന്റിലെ പുക ശ്വസിച്ചാണെന്ന പരാതിയും റസാഖ് പല തവണ ഉന്നയിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് ഭരണ സമിതി ഈ വിഷയത്തിൽ ഒരു നടപടിയും എടുത്തില്ലെന്ന് കുടുംബവും നാട്ടുകാരും പറയുന്നു. പ്രസിഡന്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടു നാട്ടുകാരും സമരത്തിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.