ന്യൂഡൽഹി> മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം ജനങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ഉയർത്തിയും ദളിതർ, സ്‌ത്രീകൾ, പാർശ്വവൽക്കരിക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങൾ എന്നിവർക്കെതിരായ കടന്നാക്രമണങ്ങളിൽ പ്രതിഷേധിച്ചും പ്രാദേശികതലങ്ങളിൽ പോരാട്ടങ്ങളും പ്രക്ഷോഭപരിപാടികളും സംഘടിപ്പിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും സിപിഐഎം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്‌തു. ജനാധിപത്യ അവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനുമെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും ജനാധിപത്യ സംരക്ഷണം ലക്ഷ്യമിട്ടും പരിപാടികൾ സംഘടിപ്പിക്കണം. തൊഴിലുറപ്പ് പദ്ധതി കൃത്യമായി നടപ്പാക്കപ്പെടുന്നു, കൂലി കൃത്യമായി നൽകുന്നു, ആവശ്യാനുസരണം തൊഴിലുകൾ ലഭ്യമാക്കുന്നു തുടങ്ങിയ കാര്യങ്ങൾ കൂടി ഉറപ്പിക്കുന്നതാകണം പ്രാദേശിക പ്രക്ഷോഭങ്ങൾ.
ട്രേഡ്‌യൂണിയനുകളും കിസാൻസഭയും കർഷകതൊഴിലാളി യൂണിയനും ആഹ്വാനം ചെയ്‌തിട്ടുള്ള വിവിധ പ്രക്ഷോഭപരിപാടികളെ സിപിഐഎം പിന്തുണയ്‌ക്കും. 14 ഇന ആവശ്യങ്ങൾ ഉയർത്തി 2023 ഏപ്രിലിൽ നിശ്‌ചയിച്ചിട്ടുള്ള പാർലമെന്റ് മാർച്ചിനെയും പിന്തുണയ്‌ക്കും. തെറ്റായ ഭരണനയങ്ങൾ കാരണം ജനങ്ങൾ അഭിമുഖീകരിക്കുന്ന ദുരിതങ്ങളെ അവഗണിച്ച് വർഗീയ ധ്രുവീകരണ അജണ്ടയുമായി മോദി സർക്കാർ മുന്നോട്ടുപോവുകയാണ്. പ്രധാനമന്ത്രി തന്നെയാണ് ഇതിന് നേതൃത്വം നൽകുന്നത്. കേദാർനാഥിലും അയോധ്യയിലും മോദി പങ്കെടുത്തുള്ള മതചടങ്ങുകൾക്ക് മാധ്യമങ്ങൾ അമിതപ്രാധാന്യം നൽകി. ന്യൂനപക്ഷങ്ങളെ തുടർച്ചയായി ലക്ഷ്യം വെയ്‌ക്കുകയാണ്. അവരെ ശാരീരികാക്രമണങ്ങൾക്കും വിധേയമാക്കുന്നു.
ഗുജറാത്തിലെ ഖേഡയിൽ മഫ്‌തി പൊലീസുകാർ മുസ്ലീം യുവാക്കളെ കെട്ടിയിട്ട് അടിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. വർഗീയ ധ്രുവീകരണ നീക്കങ്ങൾക്കെതിരായി മതനിരപേക്ഷ ശക്തികൾ യോജിപ്പോടെ രംഗത്തുവരണം. ജമ്മു– കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞിട്ട് മൂന്നുവർഷത്തിലേറെയായി. കശ്‌മീർ ജനതയുടെ ജനാധിപത്യ അവകാശങ്ങൾക്കും ജീവിതോപാധിക്കും മേൽ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. ജമ്മു– കശ്‌മീർ വിഷയത്തിൽ മറ്റ് മതേതര പാർടികളുമായി ചേർന്ന് ഒരു കൂടിയാലോചനാ പ്രക്രിയ്‌ക്ക് സിപിഐ എമ്മും ഇടതുപക്ഷ പാർടികളും തുടക്കമിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ