കമ്പം: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയ ഒറ്റയാൻ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ചു പിടികൂടി. രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് മയക്കുവെടി വച്ചത്. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയിരുന്നു. ഇതോടെയാണ് മയക്കുവെടിവച്ചത്. മയക്കുവെടി വച്ചു പിടികൂടിയ അരിക്കൊമ്പനെ കെണ്ടുപോകുന്നത് തിരുനല്‍വേലിയിലെ കാട്ടിലേക്കെന്ന് സ്ഥിരീകരണം. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കണ്ടുപോകുന്നതെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം.
1988-ല്‍ നിലവില്‍വന്ന കടുവാ സങ്കേതമാണ് കളക്കാട് മുണ്ടന്‍തുറൈ. തിരുനൽവേലിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ യാത്രയുണ്ട് ഇങ്ങോട്ടേക്ക്. അതേസമയം മയക്കുവെടിയേറ്റ ആന പൂര്‍ണ ആരോഗ്യവാനാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. രണ്ടു ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് സൂചന. പിന്നീട് ഒരു ബൂസ്റ്റർ ഡോസും നൽകി. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ആരോഗ്യ പരിശോധനയ്ക്കു ശേഷമാകും വനത്തിനുള്ളിലേക്കു കടത്തിവിടുക.
ഒന്നരമാസത്തിനിടെ രണ്ടാം തവണയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നത്. ഇടുക്കിയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രിൽ 29ന് മയക്കുവെടി നൽകി നിയന്ത്രണത്തിലാക്കിയശേഷം ലോറിയിൽ പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു.
നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.