തിരുവനന്തപുരം
വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ ആന്ധ്രയിൽനിന്ന് കൂടുതൽ അരി എത്തിക്കും. കടല, വൻപയർ, മല്ലി, വറ്റൽ മുളക്, പിരിയൻ മുളക് എന്നിവയും ആന്ധ്രയിലെ കർഷകരിൽനിന്ന് സംഭരിച്ച് വിതരണത്തിന് എത്തിക്കുമെന്ന് ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുവുമായി നടത്തിയ ചർച്ചയ്‌ക്കുശേഷം ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാസം 3840 മെട്രിക് ടൺ ജയ അരി എത്തിക്കാനാണ് ധാരണ. ഡിസംബർമുതൽ ഉൽപ്പന്നങ്ങൾ എത്തും.
ആന്ധ്രയിലെ കർഷകർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച താങ്ങുവില നൽകിയാണ് സംഭരണം. ആന്ധ്ര സിവിൽസപ്ലൈസ് കോർപറേഷനാണ് സംഭരണച്ചുമതല. ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള ചെലവും കേരളം നൽകും. സാധനങ്ങളുടെ ഗുണനിലവാരം ആന്ധ്രയിലെയും കേരളത്തിലെയും സിവിൽസപ്ലൈസ് ഉദ്യോഗസ്ഥരുടെ സംയുക്തസംഘം പരിശോധിക്കും. യഥാർഥ ജയ അരി സംസ്ഥാനത്തിലെ കർഷകരാണ് ഉൽപ്പാദിക്കുന്നതെന്നും ഗുണനിലവാരമുള്ള അരിയും മറ്റ് ഉൽപ്പന്നങ്ങളുമാണ് ലഭ്യമാക്കുകയെന്നും ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവു പറഞ്ഞു. മുഖ്യമന്ത്രി വൈ എസ് ജഗമോഹൻ റെഡ്ഡിയെ ചർച്ചയുടെ വിശദാംശം അറിയിക്കും.
കേരളം മാത്രമാണ് ജയ അരി ആവശ്യപ്പെടുന്നത്. ഗോദാവരി നദീതീരം ജയ നെല്ല് ഉൽപ്പാദിക്കാൻ അനുയോജ്യമാണ്. മുമ്പ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ജയ സംഭരിച്ചിരുന്നു. അവർ അത് നിർത്തിയതോടുകൂടിയാണ് കർഷകർ ജയ നെല്ല് കൃഷി ചെയ്യാതിരുന്നത്. കേരളത്തിന്റെ ആവശ്യം കർഷകരെ അറിയിക്കും. അടുത്ത സീസൺമുതൽ ഈ നെൽക്കൃഷി ചെയ്യാൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുസംസ്ഥാനത്തെയും സിവിൽ സപ്ലൈസ് കോർപറേഷൻ ഉദ്യോഗസ്ഥരും മന്ത്രിതല ചർച്ചയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ