കോട്ടയം > ഇല്ലാത്ത ഭരണഘടനാ പ്രതിസന്ധി ആരോപിച്ച് സംഘപരിവാറും ഗവർണർ ആരിഫ് മൊഹമ്മദ് ഖാനും ചേർന്ന് നടത്തുന്ന ഗൂഢാലോചനകളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയനും ടി കെ പഠനകേന്ദ്രവും സംയുക്തമായി പി കൃഷ്‌ണപിള്ള ഹാളിൽ നടത്തിയ ‘ജനകീയ മുന്നേറ്റസദസ്സ്’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ ബിജെപി ഇതര സംസ്ഥാനങ്ങളിലും ഗവർണർമാരെ ദുരുപയോഗിച്ച് ഭരണ അസ്ഥിരത സൃഷ്ടിക്കുകയാണ് ബിജെപി. ഗവർണർ വിവാദം കൊഴുപ്പിക്കുമ്പോഴും കേന്ദ്രം മൗനം പാലിക്കുന്നത് ഇതിന് തെളിവാണ്. ഇന്ത്യയുടെ ഫെഡറൽ അടിത്തറ തകർക്കലും ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കലുമാണ് ലക്ഷ്യം. ബിജെപിക്ക് കടന്നുകയറാൻ പറ്റാത്ത ഇടങ്ങളിൽ ഗവർണർമാരെ ഇടപെടുത്തി പ്രശ്‌നം സൃഷ്ടിക്കുകയാണ്. ഉപദേശീയതകളെ അംഗീകരിക്കാത്ത ബിജെപി കേരളം സ്വതന്ത്ര വികസന പാത തെരഞ്ഞെടുക്കുന്നതിനേയും എതിർക്കുന്നു.
കിഫ്‌ബിയോടുള്ള സമീപനം അതാണ് വ്യക്തമാക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ മൂന്നരലക്ഷം കോടി രൂപ വായ്‌പ എടുക്കുന്നതിനെ ഇവർ ന്യായീകരിക്കുന്നു–- അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ സുരേഷ് കുറുപ്പ് അധ്യക്ഷനായി. മുതിർന്ന നേതാവ് വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗം അഡ്വ. വി ജയപ്രകാശ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ