ജുന്‍ജുന്‍വാലയുടെ നിക്ഷേപ വഴിയേ രേഖയും; ഈ പെന്നി ഓഹരിയുടെ 8% വിഹിതം കരസ്ഥമാക്കി

Spread the love


Thank you for reading this post, don't forget to subscribe!

അതേസമയം മുഖ്യ നിക്ഷേപകര്‍ ഓഹരി വാങ്ങിയ/ വിറ്റ വില സംബന്ധിച്ച വിശദീകരണം നല്‍കേണ്ടതില്ല. അതിനാല്‍ ത്രൈമാസ കാലയളവിനിടെ പ്രധാന നിക്ഷേപകര്‍ കൈവശം വെച്ചിരിക്കുന്ന കമ്പനിയുടെ ഓഹരി വിഹിതത്തിലെ വ്യതിയാനം മാത്രമേ തിരിച്ചറിയാനാകൂ. ഇത്തരത്തില്‍ ഓരോ സാമ്പത്തിക പാദം പൂര്‍ത്തിയാകുമ്പോള്‍ പുറത്തുവരുന്ന കമ്പനികളുടെ റിപ്പോര്‍ട്ടിലാണ് പ്രമുഖ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം സംബന്ധിച്ച പുതിയ വിവരങ്ങളും പൊതുയിടത്തില്‍ ലഭ്യമാകുന്നത്.

Also Read: വിപണി തളര്‍ന്നപ്പോഴും അപ്പര്‍ സര്‍ക്യൂട്ടില്‍; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരി 100 കടന്നു

ഇതിനിടെ യശ്ശശരീരനായ ഇന്ത്യന്‍ ബിഗ് ബുള്‍ എന്നറിയപ്പെട്ടിരുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയും പ്രമുഖ നിക്ഷേപകയുമായ രേഖ രാകേഷ് ജുന്‍ജുന്‍വാല സെപ്റ്റംബര്‍ പാദത്തിനിടെ ഒരു പെന്നി ഓഹരിയില്‍ പങ്കാളിത്തം നേടിതിന്റെ വിശദാംശം പുറത്തുവന്നു. ബിഎസ്ഇയില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പ്രകാരം സിംഗര്‍ ഇന്ത്യയിലാണ് ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസ കാലയളവിനിടെ രേഖ ജുന്‍ജുന്‍വാല ഓഹരി പങ്കാളിത്തം നേടിയത്.

Also Read: വാങ്ങുക, മറന്നേക്കുക! 2023-ലേക്കുള്ള 5 സ്‌മോള്‍ കാപ് ഓഹരികള്‍; നോക്കുന്നോ?

ജുന്‍ജുന്‍വാലയുടെ അസറ്റ് മാനേജ്മെന്റ് കമ്പനിയായ റെയര്‍ എന്റര്‍പ്രൈസസ് മുഖേന സിംഗര്‍ ഇന്ത്യയുടെ 42,50,000 ഓഹരികള്‍ വാങ്ങിയെന്നാണ് ബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ റിപ്പോര്‍ട്ടില്‍ നിന്നും വെളിവാകുന്നത്. സിംഗര്‍ ഇന്ത്യ കമ്പനിയുടെ ആകെ ഓഹരി വിഹിതത്തിന്റെ 7.91 ശതമാനമാണിത്.

ഒരുപക്ഷേ രാകേഷ് ജുന്‍ജുന്‍വാല നേരിട്ടു ചെയ്ത അവസാന നിക്ഷേപം ഈ പെന്നി ഓഹരിയിലാകാനും സാധ്യതയുണ്ട്. കാരണം ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സിംഗര്‍ ഇന്ത്യ ഓഹരിയില്‍ നടന്ന ബള്‍ക്ക് ഡീല്‍ ഇടപാടില്‍ റെയര്‍ എന്റര്‍പ്രൈസസ് പേര് തെളിഞ്ഞിരുന്നു.

സിംഗര്‍ ഇന്ത്യ

തയ്യല്‍ മെഷീന്‍ നിര്‍മാണത്തില്‍ പ്രശസ്തമായ കമ്പനിയാണ് സിംഗര്‍ ഇന്ത്യ ലിമിറ്റഡ്. 1977-ലായിരുന്നു തുടക്കം. 59% ഓഹരികളും സിംഗര്‍ ഏഷ്യയുടെ ഉപകമ്പനിയായ ആര്‍എച്ച്ബിവിയുടെ കൈവശമാണ്. വീട്ടുപകരണങ്ങളുടെ മേഖലയിലേക്ക് അതിവേഗത്തില്‍ കമ്പനിയുടെ വൈവിധ്യവത്കരണം നടപ്പാക്കുന്നു. എങ്കിലും വരുമാനത്തിന്റെ 64 ശതമാനവും തയ്യല്‍ മെഷീന്‍ വില്‍പ്പനയില്‍ നിന്നാണ് നിലവില്‍ ലഭിക്കുന്നത്. അടുത്തിടെ പ്രമോട്ടര്‍ ഓഹരി വിഹിതം ഗണ്യമായി കുറച്ചിട്ടുണ്ടെങ്കിലും സിംഗര്‍ ഇന്ത്യയുടെ ബിസിനസ് ശൃംഖല ശക്തമാണ്.

കഴിഞ്ഞ 3 വര്‍ഷമായി സിംഗര്‍ ഇന്ത്യയുടെ മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 21.2% നിരക്കിലാണ്. അതേസമയം ഇക്കാലയളവിലെ ലാഭത്തിന്റെ മാര്‍ജിന്‍ 3-5 ശതമാനമാണ്. അടുത്തിടെ കടബാധ്യത ഗണ്യമായി കുറച്ചു. ഇതോടെ കടം-ഓഹരി അനുപാതം പൂജ്യം നിലവാരത്തിലേക്കെത്തിയത് അനുകൂല ഘടകമാകുന്നു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 410 കോടിയും ലാഭത്തിലെ വളര്‍ച്ച 30.7 ശതമാനവുമാണ് രേഖപ്പെടുത്തിയത്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന സിംഗര്‍ ഇന്ത്യ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.42 ശതമാനമാണുള്ളത്.

നിലവില്‍ 380 കോടിയാണ് കമ്പനിയുടെ വിപണിമൂല്യം. അതേസമയം സിംഗര്‍ ഇന്ത്യ ഓഹരികള്‍ ഇപ്പോള്‍ 70 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. 52 ആഴ്ച കാലയളവില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 90 രൂപയും താഴ്ന്ന വില 38 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4 ശതമാനം തിരുത്തല്‍ നേരിട്ടെങ്കിലും മൂന്ന് മാസക്കാലയളവില്‍ 33 ശതമാനം നേട്ടം സിംഗര്‍ ഇന്ത്യ (BSE : 505729) ഓഹരിയില്‍ രേഖപ്പെടുത്തുന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!