അരൂർ > നിർത്തിയിട്ട സ്‌കൂൾബസിന് പിന്നിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ദേശീയപാത 66ൽ അരൂർ കെൽട്രോൺ ജങ്ഷന് സമീപം പൊലീസ് എയ്ഡ് പോസ്‌റ്റിന് മുന്നിലായിരുന്നു സംഭവം. ചന്തിരൂർ വടവശേരി വീട്ടിൽ തങ്കച്ചന്റെയും മിനിയുടെയും മകൻ വിജോയ് (21), അരൂർ കളപ്പുരക്കൽ വെളിയിൽ ബിനുവിന്റെയും ബിന്ദുവിന്റെയും മകൻ അഭിജിത്ത് (23), അരൂർ കപ്പലുങ്കൽ വീട്ടിൽ ഗിരീഷിന്റെയും പ്രമോദിനിയുടെയും മകൻ ആൽവിൻ (22) എന്നിവരാണ് മരിച്ചത്.
ഞായർ പുലർച്ചെ 1.30 നായിരുന്നു അപകടം. ചന്തിരൂരിലുള്ള സുഹൃത്തിന്റെ വാസ്‌തുബലിച്ചടങ്ങിൽ പങ്കെടുത്തശേഷം മൂവരും ബൈക്കിൽ മടങ്ങുകയായിരുന്നു. വഴിയരികിൽ നിർത്തിട്ടിയിരുന്ന കേന്ദ്രീയ വിദ്യാലയത്തിന്റെ ബസിന്റെ പിന്നിൽ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. അഭിജിത്തും ആൽവിനും സംഭവ സ്ഥലത്തുതന്നെ മരിച്ചു. അരൂർ പൊലീസും നാട്ടുകാരും ചേർന്ന് വിജോയിയെ ഉടൻ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അഭിജിത്തിന്റെയും ആൽവിന്റെയും മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലെയും വിജോയിയുടെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലെയും പോസ്‌റ്റ്‌മോർട്ടത്തിനുശേഷം സംസ്‌കരിച്ചു. എസി മെക്കാനിക്കാണ് വിജോയി. സഹോദരൻ: റിജോയ്. വെൽഡിങ് തൊഴിലാളിയാണ് അഭിജിത്തിന്റെ ഭാര്യ: വൃന്ദമോൾ. സഹോദരൻ ബിജിത്ത്. ബികോം പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു ആൽവിന്റെ സഹോദരൻ: ആഷിക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ