കൊച്ചി
കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്രകോൺഗ്രസിനിടെ ഗവർണർക്കെതിരെ അക്രമശ്രമമുണ്ടായെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി രാഷ്‌ട്രീയപ്രേരിതവും അനാവശ്യവുമെന്ന് ഹൈക്കോടതിയുടെ വിമർശം. സംഭവത്തെക്കുറിച്ച് നേരിട്ട് അറിവോ ബന്ധമോ ഹർജിക്കാരനില്ല. ഗവർണറുമായി ബന്ധപ്പെട്ടവരല്ല ഹർജി നൽകിയിട്ടുള്ളത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽമാത്രമുള്ള ഹർജിയാണിതെന്നും ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ വാക്കാൽ പരാമർശിച്ചു.
ഇതേ വിഷയത്തിൽ കണ്ണൂർ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള സ്വകാര്യ അന്യായം പരാതിക്കാരന്റെ സത്യപ്രസ്‌താവനയ്‌ക്കായി മാറ്റിവച്ചിരിക്കെയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഇതിനുപിന്നിൽ രാഷ്‌ട്രീയം മാത്രമാണുള്ളതെന്നും കോടതി പറഞ്ഞു. അടിയന്തരമായി പരിഹരിക്കേണ്ട നൂറുകണക്കിന് കേസുകൾ കോടതിയിലുണ്ട്. 2019ൽ നടന്ന സംഭവത്തിൽ ഇപ്പോഴാണോ ഹർജി നൽകുന്നതെന്നും കോടതി ആരാഞ്ഞു. തുടർന്ന് ഹർജി രണ്ടാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കാൻ മാറ്റി.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ വി മനോജ് കുമാറാണ് ഹർജി നൽകിയത്. ഗവർണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരിലെ കോടതിയിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നായിരുന്നു ഹർജിക്കാരന്റെ പരാതി. പരാതിക്കാരനുവേണ്ടി പ്രോസിക്യൂഷൻ മുൻ ഡയറക്ടർ ജനറലും ലോയേഴ്‌സ് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ആസഫ് അലിയും സർക്കാരിനുവേണ്ടി എഡിജിപി ഗ്രേഷ്യസ് കുര്യാക്കോസ്, സീനിയർ ഗവ. പ്ലീഡർ സി കെ സുരേഷ് എന്നിവരും ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ