- Last Updated :
സുന്നി ആശയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ സമസ്തക്ക് മൗനം പാലിക്കാൻ പറ്റുന്നില്ലെങ്കിൽ വാഫി വിദ്യാഭ്യാസ സംവിധാനത്തോട് സമസ്തയ്ക്ക് എതിർപ്പില്ലെന്ന് മുശാവറ അംഗം എം.ടി അബ്ദുള്ള മുസലിയാറും വിശദീകരണ യോഗത്തിൽ പറഞ്ഞു. വാഫി വിദ്യാഭ്യാസ സമ്പ്രദായത്തോടും സി ഐ സിയോടും സമസ്തയ്ക്ക് എതിർപ്പില്ല. ഹക്കിം ഫൈസി അദൃശേരിക്കെതിരെ നിരവധി പരാതികൾ സമസ്തയ്ക്ക് ലഭിച്ചു. സമസ്തയുടെ തണലിൽ വളർന്ന സ്ഥാപനങ്ങൾ സുന്നി വിരുദ്ധമാവുമ്പോൾ മൗനം പാലിക്കാൻ കഴിയില്ല. വിദ്യാഭ്യാസ വിപ്ലവത്തിന് വേണ്ടിയുള്ള സംവിധാനത്തിന്റെ പോക്ക് വിശ്വാസ ആചാരങ്ങൾക്ക് അനുസരിച്ചായിരിക്കണം. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ സമസ്തക്ക് മൗനം പാലിക്കാൻ പറ്റില്ല. തന്റേടത്തോടെ ഉത്തരവാദിത്വത്തോടെയാണ് തീരുമാനം എടുക്കേണ്ടതെന്ന് എം ടി അബ്ദുള്ള മുസ്ലിയാർ പറഞ്ഞു.
ഹക്കിം ഫൈസി അദൃശേരി മത വാദത്തെ പിന്തുണയ്ക്കുന്ന നിലപാട് എടുത്തെന്നും ജമാഅത്തെ ഇസ്ലാമി മുജാഹിദ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും മുശാവറ അംഗം അബ്ദുൾ സലാം ബാഖവി വിശദീകരിച്ചു. ഹക്കിം ഫൈസി അദൃശേരിക്കെതിരായ നടപടിയിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദീകരിച്ചു കൊണ്ടായിരുന്നു അബ്ദുൾ സലാം ബാഖവിയുടെ പ്രസംഗം.
വാഫി ബിരുദ സർട്ടിഫിക്കറ്റിൽ സമസ്ത നൽകുന്ന സർട്ടിഫിക്കറ്റ് എന്ന് രേഖപ്പെടുത്തണമെന്ന് 2013ൽ ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ തീരുമാനിച്ചിരുന്നു . എന്നാൽ 2017ൽ ഇത് ലംഘിച്ചെന്ന് ഹൈദരലി ശിഹാബ് തങ്ങൾ തന്നെ ഹക്കിം ഫൈസി അദൃശേരിക്ക് കത്തയച്ചു. തങ്ങൾക്ക് ഇത് ആവശ്യപ്പെടേണ്ടി വന്നത് എന്തു കൊണ്ടാണെന്നു ആലോചിക്കണം. കഴിഞ്ഞ വാഫി സനത് ദാനത്തിൽ സർട്ടിഫിക്കറ്റിലും സമസ്തയെന്ന് എഴുതിയില്ല. ഹൈദരലി തങ്ങളുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനങ്ങൾ പോലും ഹക്കിം ഫൈസി അദൃശേരി നടപ്പാക്കിയില്ലെന്ന് അബ്ദുൾ സലാം ബാഖവി കുറ്റപ്പെടുത്തി.
സമസ്തയുടെ അന്തസിനെ ചോദ്യം ചെയ്യുന്ന നടപടികൾ ഹക്കിം ഫൈസി അദൃശേരിയുടെ ഭാഗത്തു നിന്നുണ്ടായി. പാണക്കാട് കുടുംബവുമായി ബന്ധപ്പെട്ട മാത്രമാണ് സമസ്ത തീരുമാനങ്ങൾ എടുക്കാറുള്ളത്. ഹക്കിം ഫൈസി അദൃശേരിക്കെതിരെ നടപടിയെടുത്ത മുശാവറയ്ക്ക് മുൻപും സാദിഖലി തങ്ങളുമായി സംസാരിച്ചു. സമസ്തയെന്ന് സർട്ടിഫിക്കറ്റിൽ എഴുതാൻ മടിക്കുന്നവർക്കെതിരെ നേരത്തെ നടപടി സ്വീകരിക്കാതിരുന്നത് കാര്യങ്ങൾ നന്നായി പോവട്ടെയെന്ന് വിചാരിച്ചിട്ടാണ്. സമസ്ത ഭൂമിയോളം ഒതുങ്ങിക്കൊടുത്തു. വളാഞ്ചേരി മർകസിൽ നിന്നുണ്ടായതാണ് വാഫി-വാഫിയ്യ സംവിധാനമെന്നും അവിടെ പഠിച്ചിറങ്ങുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകേണ്ടത് മർകസാണെന്നും ഹൈദരലി ശിഹാബ് തങ്ങൾ തന്നെയാണെന്നും അബ്ദുൾ സലാം ബാഖവി പറഞ്ഞു.
വിവാഹം കഴിച്ചതിന്റെ പേരിൽ എസ് ഐ സി കോളേജിൽ തുടർപഠനം നിഷേധിക്കപ്പെട്ട മൂന്ന് ബിരുദധാരികള്‍ സമസ്തയ്ക്ക് പരാതി നൽകി. വിവാഹത്തിന്റെ പേരിൽ പഠനം തടസ്സപ്പെടരുത് എന്ന് തന്നെയാണ് സമസ്തയുടെ അഭിപ്രായം. പക്ഷേ പഠനത്തിന്റെ വിവാഹം പാടില്ലെന്ന സി ഐ സി നിർദ്ദേശം അംഗീകരിക്കാനാവില്ല. വിവാഹപ്രായം 21ആക്കണം എന്ന് കേന്ദ്രം ഒരു നിയമം കൊണ്ടുവന്നാൽ പിന്നെ സമസ്ത എങ്ങനെ എതിർക്കും? ഈ തീരുമാനം തിരുത്തണമെന്ന് സമസ്ത ആവശ്യപ്പെട്ടിട്ടും സി ഐ സി അംഗീകരിച്ചില്ല. വിവാഹത്തിന്റെ പേരിൽ തുടർപഠനം തടയരുതെന്നാണ് സമസ്ത ആവശ്യപ്പെട്ടത്. ഇതും ഹക്കിം ഫൈസി അദൃശേരി അംഗീകരിച്ചില്ലെന്ന് അബ്ദുൾ സലാം ബാഖവി പറഞ്ഞു. സമസ്ത നേതാക്കളെ ആക്ഷേപിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി എടുത്തിട്ടില്ലെന്ന് അബ്ദുൾ സലാം ബാഖവി ആരോപിച്ചു. ഹക്കിം ഫൈസി അദൃശേരിക്കെതിരായ നടപടി വിശദീകരിക്കാനാണ് ചേളാരിയിൽ സമസ്ത പോഷകസംഘടനകളുടെ യോഗം വിളിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.