തിരുവനന്തപുരം: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രിയുടേത് പൂർണമായും വർഗീയ വീക്ഷണത്തോടെയുള്ള നിലപാടാണെന്നായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളൻത്തിൽ പറഞ്ഞത്. വിഷാംശമുള്ളവർ എപ്പോഴും ആ വിഷം ചീറ്റിക്കൊണ്ടിരിക്കും. ഈ മന്ത്രിയുടെ ചുവടുപിടിച്ച് കൂടെയിരിക്കുന്നവരും ആ പ്രസ്താവനകൾ കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹം ഒരു മന്ത്രിയാണ്, ആ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ അന്വേഷണ ഏജൻസികളോട് സാധാരണ ഗതിയിലുള്ള ആദരവെങ്കിലും കാണിക്കണം. പ്രത്യേക വിഭാഗത്തെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള പ്രചാരണ രീതികളാണ് ചിലർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരത്തിൽ പ്രചാരണം നടത്തുന്നത് അവരുടെ വർഗീയ നിലപാടിന്‍റെ ഭാഗമാണ്. അത്തരം വർഗീയ നീക്കങ്ങളുടെ ഭാഗമായി ആരെങ്കിലും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി ഉണ്ടാകും. കേരളത്തിലെ ഏതെങ്കിലും നേതാക്കൾ സമാനപ്രസ്താവന നടത്തിയിടുണ്ടെങ്കിൽ ശക്തമായ നിയമനടപടി എടുക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
കളമശേരി സ്ഫോടനത്തിന് ഉത്തരവാദി കേരളസർക്കാർ ആണെന്നായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവന. ലജ്ജാവഹമായ പ്രീണനരാഷ്ട്രീയത്തിന് ഉദാഹരണമാണ് കളമശേരിയിൽ കണ്ടത്. തീവ്രവാദികളായ ഹമാസിന്‍റെ ആഹ്വാനം അനുസരിച്ചാണ് ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.