കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനം ഗൗരവകരമായ പ്രശ്നമായി കാണുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഞായറാഴ്ച ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
‘കളമശ്ശേരി സംഭവം അതീവ ഗൗരവകരമായ പ്രശ്നമായാണ് കാണേണ്ടത്. ലോകമെമ്പാടും പലസ്തീൻ ജനവിഭാഗങ്ങളോട് ഒത്തുചേർന്നു മുൻപോട്ടുപോകുന്ന ഇന്നത്തെ ലോകപശ്ചാത്തലത്തിൽ കേരളജനത ഒന്നടങ്കം പലസ്തീൻ ജനങ്ങളോട് ഒപ്പംനിന്ന് പൊരുതുമ്പോൾ അതിൽ നിന്ന് ജനശ്രദ്ധ മാറ്റാൻ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും കർശന നിലപാട് സ്വീകരിച്ചുകൊണ്ട് അതിനെതിരായി സർക്കാരും ജനാധിപത്യബോധമുള്ള മനുഷ്യരും ഒറ്റക്കെട്ടായിട്ട് ഇതിനെ അഭിമുഖീകരിക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.
Also read-കളമശ്ശേരി സ്ഫോടനം; അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
അതേസമയം, പലസ്തീൻ സംഭവവുമായി ബന്ധമുണ്ടോ എന്നുള്ളത് പൂർണമായും പരിശോധിക്കണം. രാഷ്ട്രീയമായി പരിശോധിച്ചാൽ ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ഇത്തരത്തിലുണ്ടാകുന്ന ഒരു സംഭവം ഭീകരവാദ പ്രവർത്തനത്തിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്. അത് സംബന്ധിച്ച് ഗൗരവപൂർവമായ ആലോചന പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊരു അപകടം അല്ലെന്നും അദേഹം പറഞ്ഞു. ബോംബിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്നാണല്ലോ പറയുക. വളരെ സീരിയസ് ആയി അന്വേഷിക്കട്ടെ. മുൻവിധിയോടുകൂടി ഇതിനെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി അന്വേഷിച്ച് നിലപാട് സ്വീകരിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
എന്നാൽ മലപ്പുറത്ത് സോളിഡാരിറ്റി സമ്മേളനത്തിൽ ഹമാസ് നേതാവ് അഭിസംബോധന ചെയ്തതിൽ ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി പ്രതിഷേധം അറിയിച്ചിരുന്നു എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.