2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസണ് രാജസ്ഥാൻ റോയൽസിൽ പുതിയ റോൾ. ടീമിന്റെ ബാറ്റിങ് നിരയിൽ ആദ്യ ആറ് പേരും വെടിക്കെട്ട് താരങ്ങൾ. ത്രില്ലടിച്ച് ആരാധകർ.
ഹൈലൈറ്റ്:
- സുപ്രധാന റോളിൽ കളിക്കാൻ സഞ്ജു സാംസൺ
- രാജസ്ഥാന്റെ ബാറ്റിങ് ഓർഡർ കിടിലൻ
- ആദ്യ ആറ് പേരും വെടിക്കെട്ട് ബാറ്റിങ് നടത്താൻ മികവുള്ളവർ

ക്യാപ്റ്റൻ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ സ്ഥിരം ഓപ്പണറാകുന്ന സീസണാകും 2025. കഴിഞ്ഞ സീസൺ വരെ റോയൽസിന്റെ മൂന്നാം നമ്പർ ബാറ്ററായിരുന്നു സഞ്ജു. എന്നാൽ ജോസ് ബട്ലർ പോയ സാഹചര്യത്തിൽ സഞ്ജു ഓപ്പണിങ്ങിലേക്ക് സ്വയം പ്രൊമോട്ട് ചെയ്യും. നിലവിൽ ടി20 യിൽ ഇന്ത്യയുടെ ഓപ്പണറായി മികച്ച റെക്കോഡാണ് സഞ്ജുവിനുള്ളത്. സുപ്രധാന റോളിൽ തിളങ്ങാൻ സഞ്ജുവിനായാൽ രാജസ്ഥാൻ റോയൽസിന് കാര്യങ്ങൾ എളുപ്പമാകും.
Also Read: ഐപിഎല്ലിന് മുൻപ് വമ്പൻ ഓഫറിനോട് ‘നോ’ പറഞ്ഞ് കെഎൽ രാഹുൽ; കോളടിക്കുക മറ്റൊരു ഇന്ത്യൻ താരത്തിന്
ഇടം കൈയ്യൻ ബാറ്ററായ യശസ്വി ജയ്സ്വാളാകും രാജസ്ഥാൻ റോയൽസിന്റെ മറ്റൊരു ഓപ്പണർ. ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത സൂപ്പർ താരങ്ങളിൽ ഒരാളായ ജയ്സ്വാൾ കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 2023 ൽ 625 റൺസ് നേടിയ യശസ്വി 2024 സീസണിൽ 435 റൺസാണ് സ്കോർ ചെയ്തത്.
ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിൽ സ്വന്തമാക്കിയ നിതീഷ് റാണ രാജസ്ഥാൻ റോയൽസിന്റെ മൂന്നാം നമ്പരിൽ കളിക്കാനാണ് സാധ്യത. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഐപിഎല്ലിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള നിതീഷ് റാണയെ 4.2 കോടി രൂപക്കായിരുന്നു ഇക്കുറി റോയൽസ് സ്വന്തമാക്കിയത്. ബാറ്റിങ് ഓർഡറിൽ ഒന്ന് മുതൽ ഏഴ് വരെ ഏത് പൊസിഷനിലും കളിപ്പിക്കാമെന്നതാണ് നിതീഷ് റാണയുടെ ഏറ്റവും വലിയ പ്രത്യേകത.
നാലാം നമ്പരിൽ റിയാൻ പരാഗ് കളിക്കുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ സീസണിൽ റോയൽസിന്റെ നാലാം നമ്പരിൽ ഉജ്ജ്വല പ്രകടനങ്ങളായിരുന്നു റിയാൻ പരാഗിന്റേത്. 14 ഇന്നിങ്സിൽ 573 റൺസുമായി ടീമിന്റെ ടോപ് സ്കോററായതും താരം തന്നെ. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായ ധ്രുവ് ജൂറലും വരും സീസണിൽ രാജസ്ഥാൻ റോയൽസ് മധ്യനിരയുടെ കരുത്താകും. യുവ താരമായ ജൂറലിനെ മെഗാ താരലേലത്തിന് മുൻപ് 14 കോടി രൂപക്കായിരുന്നു റോയൽസ് നിലനിർത്തിയത്.
വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്ററായ ഷിംറോൺ ഹെറ്റ്മെയർക്കാവും ടീമിന്റെ ഫിനിഷിങ് ഉത്തരവാദിത്വം. ആറാം നമ്പരിൽ അദ്ദേഹം ബാറ്റ് ചെയ്യാനാണ് സാധ്യതകൾ. 2022 മുതൽ രാജസ്ഥാൻ റോയൽസിന് ഒപ്പമുള്ള ഹെറ്റിയെ മെഗാ ലേലത്തിന് മുൻപ് അവർ ടീമിൽ നിലനിർത്തുകയായിരുന്നു.