IPL 2025: 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ കളിയിൽ മുംബൈ ഇന്ത്യൻസിന്റെ ( Mumbai Indians ) സാധ്യത പ്ലേയിങ് ഇലവൻ എങ്ങനെയാകും. ടീം ഇറങ്ങുക ഹാർദികും ബുംറയും ഇല്ലാതെ.
ഹൈലൈറ്റ്:
- മുംബൈ ഇന്ത്യൻസിന്റെ പ്ലേയിങ് ഇലവൻ എങ്ങനെയാകും
- ആദ്യ കളിയിൽ ഹാർദിക് ഇല്ല
- മുംബൈയുടെ ആദ്യ കളി സിഎസ്കെക്ക് എതിരെ

കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ച രോഹിത് ശർമ ആദ്യമായി കളിക്കാൻ പോകുന്ന ടി20 മത്സരമാകും ചെന്നൈക്കെതിരായ ഐപിഎൽ പോരാട്ടം. ഈ മത്സരത്തിൽ ഓപ്പണറായിട്ടാകും താരം ഇറങ്ങുക. ഇത്തവണത്തെ മെഗാ ലേലത്തിൽ ടീമിലെത്തിച്ച ഇംഗ്ലീഷ് താരം വിൽ ജാക്സാകും മറ്റൊരു ഓപ്പണർ. ടി20 യിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ സൂര്യകുമാർ യാദവാകും മൂന്നാം നമ്പരിൽ.
ഹാർദിക്കും ബുംറയും പുറത്ത്, അർജുൻ ടെണ്ടുൽക്കർ കളിക്കും; മുംബൈ ഇന്ത്യൻസിന്റെ പ്ലേയിങ് ഇലവൻ സാധ്യതകൾ ഇങ്ങനെ
സീസണിലെ ആദ്യ കളിയിൽ മുംബൈയെ നയിക്കുന്നതും സ്കൈ തന്നെയാകും. കഴിഞ്ഞ സീസണിൽ ലഭിച്ച വിലക്കിനെത്തുടർന്ന് ഹാർദിക് പാണ്ഡ്യക്ക് കളിക്കാനാവാത്തതിനാലാണ് ഇത്. ഓവർ നിരക്കിൽ മൂന്നാം തവണയും വീഴ്ച വരുത്തിയതിനാലായിരുന്നു കഴിഞ്ഞ സീസണിലെ അവസാന കളിക്ക് ശേഷം ഹാർദികിന് ഒരു കളിയിൽ നിന്ന് വിലക്ക് ലഭിച്ചത്.
ഇന്ത്യൻ യുവ ബാറ്റർ തിലക് വർമയാകും മുംബൈ ഇന്ത്യൻസിന്റെ നാലാം നമ്പരിൽ ഇറങ്ങുക. സമീപകാലത്ത് മികച്ച ഫോമിലാണ് തിലക്. യുവതാരം നമൻ ധിർ അഞ്ചാം നമ്പരിൽ കളിക്കും. വിക്കറ്റ് കീപ്പറായി ടീമിന്റെ സർപ്രൈസ് പാക്കേജായ റോബിൻ മിൻസ് ഇറങ്ങും. ആറാം നമ്പരിലാകും താരം ബാറ്റ് ചെയ്യുക. ഹാർദിക് പാണ്ഡ്യ ഇല്ലാത്ത സാഹചര്യത്തിൽ മധ്യനിരയിൽ ഒരു ഓൾ റൗണ്ടറെ ആവശ്യമായതിനാൽ ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷിനെ മുംബൈ കളത്തിൽ ഇറക്കാൻ സാധ്യതയുണ്ട്. സ്പിൻ ബൗളിങ് ഓൾ റൗണ്ടറായി മിച്ചൽ സാന്റ്നറും ഇറങ്ങും. ഈ സീസണിലെ മെഗാ ലേലത്തിൽ നിന്നായിരുന്നു ന്യൂസിലൻഡ് താരമായ സാന്റ്നറെ മുംബൈ സ്വന്തമാക്കിയത്.
പരിക്കിനെത്തുടർന്ന് വിശ്രമത്തിലുള്ള സ്റ്റാർ പേസർ ജസ്പ്രിത് ബുംറയും സീസണിലെ ആദ്യ കളിയിൽ മുംബൈ ഇന്ത്യൻസിനായി ഇറങ്ങില്ല. ബുംറയുടെ അഭാവത്തിൽ ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടാകും കിവീസിന്റെ പേസ് നിരയെ നയിക്കുക. മുംബൈ ഇന്ത്യൻസിലേക്കുള്ള ബോൾട്ടിന്റെ തിരിച്ചുവരവ് സീസൺ കൂടിയാണിത്. ദീപക് ചഹറും അർജുൻ ടെണ്ടുൽക്കറുമാകും മറ്റ് പേസർമാർ.
മുംബൈ ഇന്ത്യൻസിന്റെ സാധ്യത പ്ലേയിങ് ഇലവൻ: രോഹിത് ശർമ, വിൽ ജാക്സ്, തിലക് വർമ, സൂര്യകുമാർ യാദവ് ( ക്യാപ്റ്റൻ ), നമൻ ധിർ, റോബിൻ മിൻസ് ( വിക്കറ്റ് കീപ്പർ ), കോർബിൻ ബോഷ്, മിച്ചൽ സാന്റ്നർ, ദീപക് ചഹർ, അർജുൻ ടെണ്ടുൽക്കർ, ട്രെന്റ് ബോൾട്ട്.