കന്നി കിരീടം എന്ന ലക്ഷ്യം മുൻപിൽ വെച്ച് 18ാം ഐപിഎൽ സീസണിന് ഇറങ്ങിയ ആർസിബി ആദ്യ മത്സരത്തിൽ കൊൽക്കത്തയ്ക്ക് എതിരെ ആദ്യ അഞ്ച് ഓവറിൽ അടിച്ചെടുത്തത് 75 റൺസ്. കോഹ്ലിയും ഫിൽ സോൾട്ടും ചേർന്ന് കൊൽക്കത്ത ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. പവർപ്ലേയിൽ ആർസിബി സ്കോർ 80ലേക്ക് എത്തി.
ഇംപാക്ട് പ്ലേയറായി വൈഭവ് അറോറയെ കൊണ്ടുവന്ന കൊൽക്കത്തയുടെ നീക്കങ്ങളെല്ലാം കോഹ്ലിക്കും ഫിൽ സോൾട്ടിനും മുൻപിൽ പാളി. തന്റെ ആദ്യ രണ്ട് ഓവറിൽ തന്നെ 32 റൺസ് ആണ് വൈഭവ് വഴങ്ങിയത്. വരുൺ ചക്രവർത്തിയുടെ ഒരു ഓവറിൽ ആർസിബി അടിച്ചെടുത്തത് 21 റൺസ്. സ്പെൻസറിനെതിരെ തുടരെ സിക്സ് പറത്തി ഉൾപ്പെടെ കോഹ്ലി താൻ മിന്നും ഫോമിലാണ് എന്ന് വ്യക്തമാക്കി.
ഐപിഎൽ സീസണിലെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് സഖ്യമായി കോഹ്ലി-സോൾട്ട് സഖ്യം മാറുമോ എന്നാണ് ആരാധകരുടെ ചോദ്യം. നിലവിലെ ചാംപ്യന്മാരെ അവരുടെ തട്ടകത്തിൽ വെച്ച് വീഴ്ത്താനായാൽ അത് ആർസിബിയുടെ ആത്മവിശ്വാസം കൂട്ടും. 95 റൺസിൽ നിൽക്കെയാണ് ആർസിബിയുടെ ഓപ്പണിങ് സഖ്യം പിരിയുന്നത്. 31 പന്തിൽ നിന്ന് 56 റൺസ് എടുത്ത് നിൽക്കെ സോൾട്ടിനെ വരുൺ മടക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലിനെയാണ് ആർസിബി ഇംപാക്ട് പ്ലേയറായി ഇറക്കിയത്.
നേരത്തെ ടോസ് നേടിയ ആർസിബി കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രഹാനെയുടെ അർധ ശതകമാണ് കൊൽക്കത്തയെ തുണച്ചത്. സുനിൽ നരെയ്നും രഹാനെയും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തി. എന്നാൽ രഹാനെ മടങ്ങിയതിന് പിന്നാലെ വന്ന റിങ്കു സിങ്, റസൽ ഉൾപ്പെടെയുള്ള ബാറ്റർമാർ നിരാശപ്പെടുത്തി. അവസാന 10 ഓവറിൽ 67 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാനായത്.