Delhi Capitals Vs Lucknow Super Giants IPL 2025: അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരിനൊടുവിൽ സിക്സ് പറത്തി വിജയ ലക്ഷ്യം മറികടന്ന് ഡൽഹി ക്യാപിറ്റൽസിനെ ജയിപ്പിച്ചുകയറ്റി അശുതോഷ് ശർമ. ലക്നൗ സൂപ്പർ ജയന്റ്സ് മുൻപിൽ വെച്ച 210 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് അവസാന ഓവറിൽ അഞ്ച് റൺസ് ആണ് ജയിക്കാൻ വേണ്ടിയിരുന്നത്. അവസാന ഓവറിലെ മൂന്നാമത്തെ പന്തിൽ ഷഹ്ബാസ് അഹ്മദിനെ സിക്സ് പറത്തി അശുതോഷ് ഡൽഹിയെ സീസണിലെ ആദ്യ ജയത്തിലേക്ക് എത്തിച്ചു. ഒരു വിക്കറ്റിനാണ് അക്ഷർ പട്ടേൽ നയിച്ച ഡൽഹിയുടെ ജയം.
31 പന്തിൽ നിന്ന് 66 റൺസ് അടിച്ചെടുത്ത അശുതോഷ് ആണ് ഡൽഹിയുടെ ആദ്യ മത്സരത്തിലെ ഹീറോ. ഇംപാക്ട് പ്ലേയറായി വന്ന അശുതോഷിന്റെ ബാറ്റിൽ നിന്ന് അഞ്ച് ഫോറും അഞ്ച് സിക്സുമാണ് വന്നത്.ഡൽഹിക്ക് മുൻപിൽ ജയം അസാധ്യം എന്ന് ഒരു ഘട്ടത്തിൽ തോന്നിയിരുന്നു. എന്നാൽ അശുതോഷ് വിട്ടുകൊടുത്തില്ല. വിപ്രജ് നിഗം 15 പന്തിൽ നിന്ന് 39 റൺസ് എടുത്തു. 260 എന്ന സ്ട്രൈക്ക്റേറ്റിലാണ് നിഗം ബാറ്റ് വീശിയത്.
113-6 എന്ന നിലയിൽ തോൽവി മുൻപിൽ കണ്ടിടത്ത് നിന്നാണ് ഡൽഹി 200ന് മുകളിലെ വിജയ ലക്ഷ്യം മറികടന്നത്. സ്റ്റബ്സ് 22 പന്തിൽ നിന്ന് 34 റൺസും ക്യാപ്റ്റൻ അക്ഷർ പട്ടേൽ 11 പന്തിൽ നിന്ന് 22 റൺസും നേടി. ഓപ്പണിങ്ങിൽ ഡുപ്ലെസിസ് 18 പന്തിൽ നിന്ന് 29 റൺസ് എടുത്തു. ജേക്ക് ഫ്രേസറും അഭിഷേക് പൊറലും തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തിയത് ഡൽഹിക്ക് തിരിച്ചടിയായിരുന്നു.
വിക്കറ്റ് വീഴ്ച്ചയ്ക്ക് ഇടയിലും കൗണ്ടർ അറ്റാക്കിലൂടെ കളിയിലേക്ക് തിരികെ വരാനാണ് അക്ഷർ ശ്രമിച്ചത്. എന്നാൽ അക്ഷറും ഡുപ്ലെസിസും മടങ്ങിയതോടെ ജയം എന്നത് ഡൽഹിക്ക് മുൻപിൽ നിന്ന് ഏറെ അകലെയായിരുന്നു. എന്നാൽ അശുതോഷും സ്റ്റബ്സും ചേർന്ന കൂട്ടുകെട്ട് നിർണായകമായി. ഒടുവിൽ മുൻ പഞ്ചാബ് താരം സിക്സ് പറത്തി കളി ഫിനിഷ് ചെയ്തതോടെ സീസണിലെ മികച്ച ജയങ്ങളിലൊന്നായി അത് മാറി.
ലക്നൗവിനായി ഷാർദുലും ഇംപാക്ട് പ്ലേയറായി വന്ന സിദ്ധാർഥും ദിഗ്വേഷ് സിങ്ങും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എന്നാൽ നാല് ഓവറിൽ 53 റൺസ് ആണ് ബിഷ്ണോയി വഴങ്ങിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിക്കോളാസ് പൂരന്റെയും മിച്ചൽ മാർഷിന്റേയും അർധ ശതകത്തിന്റെ ബലത്തിലാണ് 200ന് മുകളിൽ സ്കോർ എത്തിച്ചത്. എന്നാൽ മാർഷും പൂരനും പുറത്തായതിന് ശേഷം മറ്റൊരു ലക്നൗ താരത്തിനും സ്കോർ ഉയർത്താനായില്ല.