ബോളിവുഡിലെ മുതിർന്ന നടനും സംവിധായകനുമായ മനോജ് കുമാറിന്റെ മരണ വാർത്ത ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ ആരാധകർ ഏറ്റെടുത്തത്. ഹൃദയസ്തംഭനത്തെ തുടർന്ന് 87-ാം വയസ്സിൽ മുംബൈ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ദേശസ്‌നേഹം നിറഞ്ഞുനിന്ന് സിനിമകളിലെ അഭിനയത്തെ തുടർന്ന് ആരാധകർ ‘ഭരത് കുമാർ’ എന്ന വിശേഷണം അദ്ദേഹത്തിന് നൽകിയിരുന്നു.
മനോജ് കുമാറിന്റെ മരണ വാർത്ത അറിഞ്ഞതിനു പിന്നാലെ നിരവധി ആരാധകരാണ് അദ്ദേഹത്തെ ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 2 ലക്ഷം സെർച്ചുകളാണ് ഉണ്ടായത്. നിലവിൽ ഗൂഗിൾ ട്രെൻഡിങിൽ ഒന്നാം സ്ഥാനത്താണ്.
1937 ജൂലൈ 24-ന് ഇപ്പോഴത്തെ പാകിസ്താനിൽ പെടുന്ന അബോട്ടാബാദ് എന്ന സ്ഥലത്താണ് മനോജ് ജനിച്ചത്. ഹരികിഷൻ ഗോസ്വാമി എന്നായിരുന്നു ആദ്യത്തെ പേര്. മനോജിന് പത്ത് വയസ്സുള്ളപ്പോൾ അദ്ദേഹത്തിൻറെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. ഡൽഹി ഹിന്ദുകോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം സിനിമ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
നടൻ ദിലീപ് കുമാറിൻറെ കടുത്ത ആരാധകനായിരുന്ന അദ്ദേഹം ശബ്നം എന്ന് സിനിമയിലെ ദിലീപ് കുമാറിൻറെ പേരായ മനോജ് കുമാറെന്ന് പേര് പിന്നീട് സ്വീകരിക്കുകയായിരുന്നു. 1957-ൽ പുറത്തിറങ്ങിയ ഫാഷൻ ആണ് മനോജ് കുമാറിൻറ ആദ്യ ചിത്രം. 1960 ൽ ഇറങ്ങിയ കാഞ്ച് കി ഗുഡിയ എന്ന ചിത്രം ശ്രദ്ധേയമായി.
1964-ൽ പുറത്തിറങ്ങിയ ശഹീദ് എന്ന ചിത്രം അദ്ദേഹത്തിന് ഒരു ദേശഭക്തിയുള്ള നായകൻ എന്ന ഇമേജ് സമ്മാനിച്ചു. ഭഗത് സിംഗിന്റെ ജീവിതം,സ്വാതന്ത്ര്യ സമരം എന്നിവയായിരുന്നു സിനിമയുടെ പശ്ചാത്തലം. 1967 ൽ മനോജ് കുമാർ സംവിധാനത്തിലേക്ക് കടന്നു. ഉപ്കാർ ആണ് മനോജ് കുമാർ ആദ്യമായി സംവിധാനം ചെയ്ത സിനിമ. ദേശഭക്തിയായിരുന്നു ചിത്രത്തിൻറെ പ്രമേയം. 1970 പുറത്തിറങ്ങിയ പൂരബ് ഓർ, 1972 ൽ പുറത്തിറങ്ങിയ ബേ-ഇമാൻ എന്നിവ മനോജ് കുമാറിൻറ ശ്രദ്ധേയമായ സിനിമകളായിരുന്നു.
സീനത്ത് അമൻ, ശശി കപൂർ, അമിതാഭ് ബച്ചൻ എന്നിവർക്കൊപ്പം അഭിനയിച്ച് 1970-ൽ പുറത്തിറങ്ങിയ റോട്ടി കപ് ഡ ഔർ മക്കാൻ ,1975-ൽ ഹേമമാലിനിക്കൊപ്പം അഭിനയിച്ച സന്യാസി എന്നീ ചിത്രങ്ങൾ മനോജ് കുമാറിനെ ഏറെ നിരൂപക പ്രശംസ നേടികൊടുത്തവയാണ്. 1981 ൽ പുറത്തിറങ്ങിയ ക്രാന്തി എന്ന ചിത്രമാണ് മനോജ് കുമാർ അഭിനയിച്ച അവസാന ചിത്രം. ദേശീയ പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തിനെ രാജ്യം, ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം, പദ്മശ്രീ പുരസ്കാരം എന്നിവ നൽകി ആദരിച്ചിരുന്നു.