Jammu Kashmir Pahalgam Terrorist Attack: ന്യൂഡൽഹി: ഇന്ത്യയുടെ ശക്തമായ എതിർപ്പിനിടെ, പാക്കിസ്ഥാന് നൂറ് കോടിയുടെ വായ്പ അനുവദിച്ച് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.).ഇന്ത്യയുടെ ശക്തമായ വിയോജിപ്പിനും എതിർപ്പിനുമിടയിലാണ് പാക്കിസ്ഥാന് ഐ.എം.എഫിന്റെ ധനസഹായം. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അന്താരാഷ്ട്ര നാണ്യനിധിയിൽ പാക്കിസ്ഥാന് വായ്പ നൽകുന്നതിനുള്ള വോട്ടിങ്ങിൽ നിന്ന് ഇന്ത്യ കഴിഞ്ഞദിവസം വിട്ടുനിന്നിരുന്നു. പാക്കിസ്ഥാന്റെ മോശം ട്രാക്ക് റെക്കോർഡിന്റെ വെളിച്ചത്തിൽ വായ്പയുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക ഉയർത്തിയായിരുന്നു ഇന്ത്യൻ നടപടി. കൂടാതെ പാക് സർക്കാരിന്റെ പിന്തുണയോടെയുള്ള അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് ഈ പണം ഉപയോഗിക്കുമെന്ന് ആശങ്കയും ഇന്ത്യ പ്രകടിപ്പിച്ചിരുന്നു.
വീണ്ടും വായ്പ നൽകുന്നത് പരിഗണനയിൽ
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാന് 100 കോടി ഡോളർ വായ്പയായി അനുവദിക്കുന്നത് അന്താരാഷ്ട്ര നാണ്യനിധി അവലോകനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചത്. ഇതിന് പുറമേ പാക്കിസ്ഥാന് 130 കോടി ഡോളർ കൂടി അനുവദിക്കുന്നത് അന്താരാഷ്ട്ര നാണ്യനിധിയുടെ പരിഗണനയിലാണ്.
പാക്കിസ്ഥാന് വീണ്ടുമൊരു ധനസഹായം നൽകാനുള്ള നീക്കത്തെ എതിർത്ത ഇന്ത്യ, പാക്കിസ്ഥാൻ ഐഎംഎഫിൽ നിന്ന് ദീർഘകാലമായി കടം വാങ്ങുന്ന രാജ്യമാണെന്നും വായ്പ വ്യവസ്ഥകൾ പാലിക്കുന്നതിലും നടപ്പിലാക്കുന്നതിലും വളരെ മോശം ട്രാക്ക് റെക്കോർഡ് ആണ് ഉള്ളതെന്നും ഇന്ത്യ വാദിച്ചു. പാകിസ്ഥാന്റെ കാര്യത്തിൽ ഐ.എം.എഫ് വായ്പയുടെ ഫലപ്രാപ്തിയെ ഈ മോശം ട്രാക്ക് റെക്കോർഡ് ചോദ്യം ചെയ്യുന്നുവെന്നും ഇന്ത്യ വാദിച്ചു.
അന്താരാഷ്ട്ര സമൂഹത്തിൽ തെറ്റായ സന്ദേശമെന്ന് ഇന്ത്യ
സാമ്പത്തിക കാര്യങ്ങളിൽ പാക്കിസ്ഥാൻ സൈന്യം നടത്തുന്ന ഇടപെടലുകൾ ഇന്ത്യ ഉയർത്തിക്കാട്ടി. ഒരു സിവിലിയൻ സർക്കാർ അധികാരത്തിലിരിക്കുമ്പോഴും ആഭ്യന്തര രാഷ്ട്രീയത്തിൽ സൈന്യം സ്വാധീനം ചെലുത്തുന്നത് തുടരുകയാണ്. സമ്പത്ത് വ്യവസ്ഥയിലേക്കും പാക് സൈന്യത്തിന്റെ കരങ്ങൾ വ്യാപിക്കുന്നുണ്ട്.
അതിർത്തി കടന്നുള്ള ഭീകരതയുടെ തുടർച്ചയായ സ്പോൺസർഷിപ്പിന് വായ്പ നൽകുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നൽകുന്നു. ഫണ്ടിങ് ഏജൻസികളുടെയും വായ്പാദാതാക്കളുടെയും പ്രശസ്തിക്ക് ഇത് ഭീഷണിയാവുകയാണ്. ഭീകരതയെ പിന്തുണയ്ക്കുന്നതിനായി പാക്കിസ്ഥാൻ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കയ്ക്ക് ഐ.എം.എഫിന്റെ പ്രതികരണത്തിലും ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചു.