MS Dhoni ICC Hall Of Fame: ഇന്ത്യയെ മൂന്ന് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച നായകൻ എം എസ് ധോണിയെ എങ്ങനെ വിശേഷിപ്പിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ആർക്കും പിടി തരാത്ത നായകൻ. അവിശ്വസനീയതകളുടെ തമ്പുരാൻ..ക്യാപ്റ്റൻ കൂളിന് ഇങ്ങനെ വിശേഷണങ്ങൾ പലതാണ്. ഇപ്പോഴിതാ ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ഇടംപിടിക്കുന്ന 11ാമത്തെ മാത്രം ഇന്ത്യൻ താരമായി ഈ റാഞ്ചിക്കാരൻ.
നീളൻ മുടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ലോകത്തേക്ക് എത്തി നിറഞ്ഞാടിയ ആ മനുഷ്യന്റെ 44ാം ജന്മദിനം ദിവസങ്ങൾ മാത്രം അകലെ നിൽക്കുമ്പോഴാണ് സമ്മാനം എന്നോണം ഈ അംഗീകാരം എത്തുന്നത്. ഇന്ത്യയുടെ നീലക്കുപ്പായം ഇനി അണിയില്ല എന്ന് പ്രഖ്യാപിച്ച് അഞ്ച് വർഷം പിന്നിടുമ്പോഴാണ് ഐസിസി ഹാൾ ഓഫ് ഫെയ്മിലേക്ക് ധോണിയുമെത്തുന്നത്.
Also Read: Sanju Samson IPL: ക്യാപ്റ്റൻസിക്കായി സഞ്ജു-യശസ്വി പോര്? കൊമ്പുകോർത്ത് ആരാധകർ
2019 ലോകകപ്പ് സെമി ഫൈനലിൽ ക്രീസ് ലൈനിൽ നിന്ന് ഇഞ്ചുകളുടെ മാത്രം വ്യത്യാസത്തിൽ റൺഔട്ടായതിന് ശേഷം ധോണിയെ പിന്നെ നമുക്ക് ഇന്ത്യൻ കുപ്പായത്തിൽ കാണാനായില്ല. 2020 ഓഗസ്റ്റ് 15ന് വിരമിക്കൽ പ്രഖ്യാപനം വന്നു.
ടെസ്റ്റിൽ 4000 റൺസ് കണ്ടെത്തുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്നതുൾപ്പെടെ നേട്ടങ്ങൾ ഒരുപാടുണ്ട് ധോണിയുടെ പേരിൽ. ഏകദിനത്തിൽ 10773 റൺസ് ആണ് ധോണി അടിച്ചുകൂട്ടി എടുത്തത്. ബാറ്റിങ് ശരാശരി 50.57. 10 സെഞ്ചുറിയും 73 അർധ ശതകവും നേടി.
Also Read: 2026 ഐപിഎല്ലിൽ നിന്ന് ആർസിബിയെ വിലക്കുമോ? ബിസിസിഐ പ്രതികരണം സൂചനയോ?
2007ൽ യുവ നിരയുമായി പോയി ട്വന്റി20 ലോക കിരീടവുമായി നാട്ടിലേക്ക് മടങ്ങിയെത്തിയാണ് ധോണി തന്റെ നീളൻ മുടിയങ്ങ് മുറിച്ചത്. സച്ചിൻ ഇന്ത്യയെ തോളിലേറ്റിയ രണ്ട് ദശകങ്ങൾക്ക് പകരമായി ആ കരിയറിന് പൂർണത നൽകി ലോക കിരീടം 2011ൽ മാസ്റ്റർ ബ്ലാസ്റ്ററുടെ കൈകളിലേക്ക് എത്തിച്ചുനൽകാൻ ധോണിക്കായി. പിന്നാലെ ഐസിസി ചാംപ്യൻസ് ട്രോഫി. ഇവിടംകൊണ്ടൊന്നും തീരുന്നില്ല ധോണി ഇന്ത്യയെ ത്രസിപ്പിച്ച നിമിഷങ്ങൾ.
Also Read: ‘കോഹ്ലി മഹാനായ ബാറ്ററാണ്; രോഹിത് അങ്ങനെ അല്ല’; കണക്കുകൾ ചൂണ്ടി മഞ്ജരേക്കർ
ധോണിക്ക് മുൻപ് ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ഇടം നേടിയ ഇന്ത്യക്കാർ ഇവരെല്ലാം..
ബിഷൺ സിങ് ബേദി– 2009ൽ
കപിൽ ദേവ്-2009ൽ
സുനിൽ ഗാവസ്കർ– 2009ൽ
അനിൽ കുംബ്ലേ-2015ൽ
രാഹുൽ ദ്രാവിഡ്– 2018ൽ
സച്ചിൻ ടെണ്ടുൽക്കർ-2019ൽ
വിനോദ് മങ്കാദ്-2021ൽ
ഡയാന എഡുൽജി– 2023ൽ
വീരേന്ദർ സെവാഗ്– 2023ൽ
നീതു ഡേവിഡ്– 2024ൽ
എം എസ് ധോണി – 2025ൽ
Read More
Sanju Samson: സഞ്ജു സാംസൺ ചെന്നൈയിലേക്ക്? യശസ്വി രാജസ്ഥാൻ ക്യാപ്റ്റൻ? ചൂടുപിടിച്ച് ആരാധകരുടെ ചർച്ച