50 ഓവറില്‍ 363; ഇന്ത്യക്ക് റെക്കോഡ് സ്‌കോര്‍, വൈഭവ് സൂര്യവംശിക്ക് പിന്നാലെ വിഹാനും സെഞ്ചുറി

Spread the love

India U19 Vs England U19: വൈഭവ് സൂര്യവംശിയും (Vaibhav Suryavanshi) വിഹാന്‍ മല്‍ഹോത്രയും (Vihaan Malhotra) സ്ഥിരതയാര്‍ന്ന പ്രകടനം തുടരുന്നു. ഇന്നത്തെ സെഞ്ചുറികള്‍ നേടുന്നതിന് മുമ്പ് കഴിഞ്ഞ് മൂന്ന് മാച്ചുകളില്‍ വൈഭവ് 31 പന്തില്‍ 86, 19 പന്തില്‍ 48, 34 പന്തില്‍ 45 റണ്‍സും വിഹാന്‍ 68 പന്തില്‍ 49, 34 പന്തില്‍ 46, 21 പന്തില്‍ 18 റണ്‍സുകളും നേടി.

ഹൈലൈറ്റ്:

  • വൈഭവ് 78 പന്തില്‍ 143
  • വിഹാന്‍ 121 പന്തില്‍ 129
  • ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര

ഇംഗ്ലണ്ടിനെതിരെ വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര എന്നിവരുടെ ബാറ്റിങ്
ഇംഗ്ലണ്ടിനെതിരെ വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര എന്നിവരുടെ ബാറ്റിങ് (ഫോട്ടോസ്Getty Images)

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിനത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ മാസ്മരിക പ്രകടനം. ഇംഗ്ലണ്ടിലെ വോര്‍സെസ്റ്ററില്‍ ഏകദിന പരമ്പരയിലെ നാലാം മല്‍സരത്തില്‍ ഇന്ത്യ ആതിഥേയരെ അടിച്ചുപരത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന് 367 റണ്‍സ് വിജയലക്ഷ്യം കുറിച്ചു.ടോസ് ലഭിച്ച് ഇന്ത്യയെ ബാറ്റിങിന് അയച്ച ഇംഗ്ലണ്ടിന് ഒരു അവസരവും നല്‍കാതെ ആയിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ്. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിന് 363 എന്ന പടുകൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ കുതിച്ചെത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുത ബാലന്‍ വൈഭവ് സൂര്യംവംശിയുടെ ( Vaibhav Suryavanshi ) റെക്കോഡ് സെഞ്ചുറിക്ക് പിന്നാലെ വിഹാന്‍ മല്‍ഹോത്രയും ( Vihaan Malhotra ) സെഞ്ചുറിയും നേടിയതോടെയാണ് ഇന്ത്യ റെക്കോഡ് സ്‌കോറിലെത്തിയത്.

ഏകദിനത്തിലും ടി20 വെടിക്കെട്ടുമായി വൈഭവ്; ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച് ഇന്ത്യ

52 പന്തില്‍ 100 തികച്ച വൈഭവ് സൂര്യംവംശി 78 പന്തില്‍ 143 റണ്‍സെടുത്ത ശേമാണ് പുറത്തായത്. യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്. വൈഭവിനൊപ്പം ഉറച്ചുനിന്ന വിഹാന്‍ 121 പന്തില്‍ 129 റണ്‍സ് നേടി.

ഓപണര്‍ ആയുഷ് മാത്രെ 14 പന്തില്‍ 5 റണ്‍സുമായി പുറത്തായെങ്കിലും കിടിലന്‍ ഫോമിലുള്ള വൈഭവ് കണ്ണഞ്ചിപ്പിക്കും സ്‌ട്രോക് പ്ലേ തന്നെ പുറത്തെടുത്തു. വിഹാന്‍ ആയിരുന്നു കൂട്ടിന് ഉണ്ടായിരുന്നത്. 10 സിക്‌സറുകളും 13 ഫോറുകളും സഹിതം 143ലെത്തിയ ശേഷം വൈഭവ് കീഴടങ്ങി. രണ്ടാം വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യ 27.1 ഓവറില്‍ 233 റണ്‍സിലെത്തി.

ഇത് ചരിത്രം… വൈഭവ് സൂര്യവംശി പൊളി തന്നെ; യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി
വൈഭവ് ക്രീസ് വിടുമ്പോള്‍ 71 പന്തില്‍ 61 റണ്‍സുമായി ബാറ്റിങ് തുടര്‍ന്ന വിഹാന്‍ സ്‌കോറിങിന് വേഗം കൂട്ടി. 121 പന്തില്‍ 129ലെത്തി. 15 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും പായിച്ചു.

വിഹാന്‍ പുറത്താവുമ്പോള്‍ ഇന്ത്യ 42.4 ഓവറില്‍ ആറിന് 328 റണ്‍സിലെത്തി. തുടന്ന് സ്‌കോറിങിന് വേഗത കുറഞ്ഞില്ലായിരുന്നുവെങ്കില്‍ ഇന്ത്യ 400 റണ്‍സിന് അടുത്തെത്തുമായിരുന്നു. വിഹാന്‍ പുറത്തായ ശേഷമുള്ള അവസാന 7.4 ഓവറില്‍ 35 റണ്‍സാണ് ലഭിച്ചത്.

‘ക്രിസ്റ്റ്യാനോ ഇല്ലാത്ത പോര്‍ച്ചുഗല്‍ പോലെ’- ഇന്ത്യ സൂപ്പര്‍ താരത്തെ ഇറക്കാത്തതിനെ വിമര്‍ശിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍; കളിക്കാരനല്ല പ്ലെയിങ് ഇലവന്‍ തീരുമാനിക്കേണ്ടതെന്ന് രവി ശാസ്ത്രി
യൂത്ത് ഏകദിനത്തില്‍ 53 പന്തില്‍ സെഞ്ചുറി നേടിയതാണ് ഇതുവരെ ഉണ്ടായിരുന്ന റെക്കോഡ്. 2013ല്‍ പാകിസ്താന്‍ അണ്ടര്‍ 19 ടീമിന്റെ കമ്രാന്‍ ഗുലാം ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ ലെസ്റ്ററില്‍ ആയിരുന്നു റെക്കോഡ് കുറിച്ചത്. ഇതിനേക്കാള്‍ ഒരു പന്ത് കുറവില്‍ 100 തികച്ച് വൈഭവ് സൂര്യവംശി ഒന്നാമനായി.

ബംഗ്ലാദേശ് അണ്ടര്‍ 19 ടീമിനായി 2005-06ല്‍ തമീം ഇഖ്ബാല്‍ 68 പന്തിലും ഇന്ത്യ അണ്ടര്‍ 19 ടീമിനായി 2021-22ല്‍ ഉഗാണ്ടയ്‌ക്കെതിരെ രാജ് അംഗദ് 69 പന്തിലും ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനായി 2001-02ല്‍ കെനിയക്കെതിരെ ഷോണ്‍ മാര്‍ഷ് 70 പന്തുകളിലും സെഞ്ചുറി നേടിയിട്ടുണ്ട്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക