പോർച്ചുഗൽ ടീമിന്റെ ക്യാപ്റ്റനായിരുന്നിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ ഡിയാഗോ ജോട്ടയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയില്ല എന്നതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. അടുത്ത സീസണിന് മുൻപായുള്ള ഇടവേളയിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് താരം. മത്സരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും റൊണാൾഡോ പോർച്ചുഗലിലേക്ക് എത്താതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഫുട്ബോൾ ലോകത്ത് ശക്തമായി.
റൊണാൾഡോയുടെ അസാന്നിധ്യത്തിന് എതിരെ വിമർശനം ശക്തമാവുന്നതിന് ഇടയിൽ പോർച്ചുഗൽ ക്യാപ്റ്റനെ പ്രതിരോധിച്ച് താരത്തിന്റെ സഹോദരി രംഗത്ത്. തങ്ങളുടെ പിതാവ് മരിച്ച സമയം നേരിട്ട അനുഭവം പങ്കുവെച്ചാണ് റൊണാൾഡോയുടെ സഹോദരി കാതിയയുടെ വാക്കുകൾ.
Also Read: ജോട്ടയുടെ ക്യാപ്റ്റനല്ലേ? എന്നിട്ടും റൊണാൾഡോ വന്നില്ല; താരത്തിനെതിരെ വിമർശനം
“ഞങ്ങളുടെ പിതാവ് മരിച്ച സമയം ആ വേദനയ്ക്കൊപ്പം ക്യാമറകളുടേയും കാഴ്ച്ചക്കാരുടേയും പ്രളയവും ഞങ്ങൾക്ക് നേരിടേണ്ടി വന്നു. ഞങ്ങൾക്ക് പള്ളിക്ക് പുറത്ത് കടക്കാൻ സാധിക്കുന്നുണ്ടായില്ല. ആ സമയം പിതാവിന്റെ അന്ത്യകർമങ്ങൾ അങ്ങനെയാണ് നടന്നത്. അത്രയും ബഹളമായിരുന്നു,” ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
“അന്ന് പ്രസിഡന്റും പോർച്ചുഗൽ ദേശിയ ടീമിന്റെ കോച്ചും പ്രധാനപ്പെട്ട കളിക്കാരുമെല്ലാം എത്തിയിരുന്നു. ആ സമയം പിതാവിന്റെ വേർപാടിന്റെ വേദന താങ്ങാനാവാതെ നിൽക്കുമ്പോൾ ഇവരൊന്നും വന്നത് ഞങ്ങൾക്ക് മനസിലായിരുന്നില്ല. ദുഖം, കുടുംബം, യഥാർഥ പിന്തുണ…ഈ അവസ്ഥയിലൂടെയെല്ലാം കടന്നു പോകുമ്പോൾ മാത്രമേ നിങ്ങൾക്ക് ഇതിന്റെ എല്ലാം തീവ്രത മനസിലാകുകയുള്ളു.”
Also Read: രാത്രി ക്ലബ് ലോകകപ്പിൽ കളിച്ചു; പിന്നാലെ ജോട്ടയെ കൈകളിലേന്താൻ പറന്നെത്തി നെവസ്
“എന്റെ സഹോദരൻ ചെയ്ത എന്തിനെയെങ്കിലും വിമർശിച്ച് ആരെങ്കിലും എനിക്ക് സന്ദേശം അയച്ചാൽ ഞാൻ ബ്ലോക്ക് ചെയ്യും. ഇത് ഞങ്ങളെ തളർത്തുകയാണ്. ഈ ആരാധനാഭ്രാന്ത്…കാര്യമൊന്നും ഇല്ലാതെ വിമർശിക്കൽ…ഞാൻ വീണ്ടും പറയുന്നു, നിങ്ങളുടെ ഈ വാക്കുകളൊന്നും ഒന്നുമല്ല. നമുക്കെല്ലാവർക്കും കുടുംബമുണ്ട്.”
“ടിവി ചാനലുകളും കമന്റേറ്റർമാരും സോഷ്യൽ മീഡിയയും റൊണാൾഡോയുടെ അസാന്നിധ്യത്തിലേക്കാണ് എല്ലാ ശ്രദ്ധയും കൊടുക്കുന്നത്. എന്നാൽ നിങ്ങൾ രണ്ട് സഹോദരങ്ങളെ നഷ്ടപ്പെട്ട് തകർന്ന് നിൽക്കുന്ന ഒരു കുടുംബത്തിന്റെ അവസ്ഥ മനസിലാക്കുന്നില്ല. നിങ്ങളോട് എനിക്ക് ലജ്ജ തോന്നുന്നു,” റൊണാൾഡോയുടെ സഹോദരി പറഞ്ഞു.
Also Read: Diogo Jota Death: ‘ലിവർപൂളിലേക്ക് മടങ്ങാൻ ഭയമാവുന്നു’; മൗനം വെടിഞ്ഞ് മുഹമ്മദ് സല
പോർച്ചുഗൽ ടീമിന്റെ ക്യാപ്റ്റനായിരിക്കെ തന്റെ സഹതാരത്തിന്റെ അവസാന ചടങ്ങുകളിൽ പങ്കെടുക്കാൻ റൊണാൾഡോ എത്തേണ്ടതായിരുന്നു എന്ന വാദമാണ് ശക്തമായിരുന്നത്. ഡിയാഗോ ജോട്ടയുടെ അപകടമരണ വാർത്ത വന്നതിന് പിന്നാലെ ഹൃദയം തൊടുന്ന കുറിപ്പുമായി റൊണാൾഡോ സമൂഹമാധ്യമങ്ങിലെത്തിയിരുന്നു.
“ഇത് വിശ്വസിക്കാനാവുന്നില്ല. അടുത്ത ദിവസം വരെ നമ്മൾ ദേശിയ ടീമിനൊപ്പമായിരുന്നില്ലേ, ഈ അടുത്തല്ലേ നീ വിവാഹിതനായത്. നിന്റെ കുടുംബത്തിനും ഭാര്യക്കും മക്കൾക്കും ഇത് സഹിക്കാനുള്ള കരുത്തുണ്ടാവട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. നീ എന്നും ടീമിനൊപ്പം ഉണ്ടാവും എന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളെല്ലാവരും നിന്നെ മിസ് ചെയ്യും,” റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.