തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല താൽക്കാലിക വി സി സിസാ തോമസിന് തിരിച്ചടി. സർക്കാരിനെതിരെ വൈസ് ചാൻസലർ നൽകിയ ഹർജി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. കാരണംകാണിക്കൽ നോട്ടീസിൽ സർക്കാരിന് തുടർ നടപടിയുമായി മുന്നോട്ടു പോകാമെന്ന് ട്രൈബ്യൂണൽ വിധിച്ചു. അതേസമയം ഡിജിറ്റൽ സർവകലാശാല വി സി സജി ഗോപിനാഥിന് കെ ടി യു വി സി സ്ഥാനം കൂടി അധിക ചുമതലയായി നൽകും.
മുന്‍കൂര്‍ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല വിസിയായി ഡോ. സിസാ തോമസ് ചുമതലയെറ്റതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. സർവീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടികാട്ടി സിസാ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. അച്ചടക്ക നടപടി മുന്നിൽകണ്ട് സിസ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.
Also Read- അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; ഒപ്പം അഞ്ച് ആനകളും
കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. കേസിൽ ഉടനീളം സർക്കാരും വിസിയും തങ്ങളുടെ വാദങ്ങളിൽ ഉറച്ചുനിന്നു. ആദ്യം അനുകൂല നിലപാട് ട്രൈബ്യൂണലിന്റെ ഭാഗത്ത് നിന്നുണ്ടായെങ്കിലും അന്തിമവിധി സിസ തോമസിന് എതിരായി.
Also Read- കാസർഗോഡ് പോലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു
സിസയുടെ ആവശ്യം തള്ളിയ ട്രൈബ്യൂണൽ സർക്കാരിന് തുടർനടപടികളുമായി മുന്നോട്ടു പോകാമെന്ന് വിധിച്ചു. എന്നാൽ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി സിസ തോമസിനെ കൂടി കേൾക്കണം എന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു. നാളെയാണ് സിസാ തോമസ് സർവീസിൽ നിന്നും വിരമിക്കുന്നത്. ഇതിനു മുന്നോടിയായി അച്ചടക്ക നടപടികൾ ഉണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം.
അതേസമയം സിസാ തോമസിന്റെ കാലാവധി നീട്ടി നൽകില്ല എന്ന് ഗവർണർ നേരത്തേ വ്യക്തമാക്കിയിരുന്നു. സർക്കാർ നൽകിയ പാനലിൽ നിന്ന് ഡിജിറ്റൽ സർവകലാശാല വി സി സജി ഗോപിനാഥിനെയാകും താൽക്കാലിക വിസിയായി ചുമതലപ്പെടുത്തുക. സർക്കാർ പാനലിൽ ഉൾപ്പെട്ട മറ്റു രണ്ടു പേരും മേയിൽ വിരമിക്കുന്നവരാണ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ്, CET ലെ പ്രൊ. അബ്ദുൾ നസീർ എന്നിവർ മേയ് 31 നാണ് വിരമിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.