.
ആലപ്പുഴ: വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കാളാത്ത് തടിയ്ക്കൽ വീട്ടിൽ രാമകൃഷ്ണന്റെ മകൻ സുരേഷ് കുമാർ (54) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ നിലയിലാണ് സുരേഷിന്റെ മൃതദേഹം. ഇന്നലെ രാത്രി മകൻ നിഖിലുമായി സുരേഷ് വഴക്കിട്ടിരുന്നതായി അമ്മ മിനിമോൾ പൊലീസിനോടു പറഞ്ഞു. ഇതിന് ശേഷം മകൻ നിഖിൽ (30) ഒളിവിൽ ആണ്. വീടിന്റെ ചവിട്ടുപടിയിൽ വീണതിനെ തുടർന്നു കാലിനു പരുക്കേറ്റ് പ്ലാസ്റ്റർ ഇട്ട് മിനിമോൾ കിടപ്പിലാണ്.
ഇന്ന് രാവിലെ ഏഴരയായിട്ടും ഭർത്താവു എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അടുത്ത മുറിയിൽ ചെന്നു നോക്കിയപ്പോഴാണു സുരേഷ് കുമാറിന് അനക്കമില്ലെന്നു തോന്നിയത്. ബഹളം വച്ച് അയൽവാസികളെ വരുത്തുകയായിരുന്നു. ഈ മാസം 28നു നിഖിലിന്റെ വിവാഹം ആണ്. വിവാഹ ആവശ്യത്തിന് എടുത്ത പണത്തെ ചൊല്ലി ഇരുവരും രാത്രി സംസാരിച്ചിരുന്നതായി മിനി പറഞ്ഞു. നഗരത്തിലെ ഒരു കേബിൾ സ്ഥാപനത്തിലെ ജോലിക്കാരൻ ആണ് നിഖിൽ. നോർത്ത് പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു.