കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസന്വേഷിക്കുന്ന ഇ ഡി അന്വേഷണ സംഘത്തിനെതിരെ ഹർജി. പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കാണ് എറണാകുളം പി.എം.എൽഎ കോടതിയിൽ ഹർജി നൽകിയത്. റിമാൻഡ് റിപ്പോർട്ടിൽ ബാങ്കിനെതിരെ ഇഡി തെറ്റായ പ്രചരണം നടത്തിയെന്നും കേസിലെ മൂന്നാം പ്രതി അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിന്റെ പേരിൽ അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നുമാണ് ഹർജിയിലെ ആരോപണം.
അന്വേഷണത്തോട് ബാങ്ക് പൂർണമായും സഹകരിച്ചു. എന്നാൽ നിക്ഷേപകരിൽ ഇ ഡി വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ബാങ്ക് നൽകിയ വിവരങ്ങൾ തെറ്റെന്ന് എഴുതി നൽകാൻ ബാങ്ക് സെക്രട്ടറിയെ നിർബന്ധിച്ചതായും ഹർജിയിൽ ആരോപിക്കുന്നു. ക്രിമിനൽ നടപടച്ചട്ടത്തിലെ നിയമങ്ങൾ പ്രകാരമാണ് വിചാരണക്കോടതിയെ ഹർജി നൽകിയത്. ഹർജി കോടതി നാളെ പരിഗണിക്കും.
Also Read- ‘വനിതാ MLAമാരെ കൈയേറ്റം ചെയ്യുമ്പോൾ നോക്കിനിൽക്കുമെന്ന് കരുതിയോ’: നിയമസഭാ കൈയാങ്കളി കേസിൽ ഇ.പി. ജയരാജനും വി.ശിവൻകുട്ടിയും ഹാജരായി
അതേസമയം, സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെയും സി കെ ജിൽസിന്റെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കും. എറണാകുളം പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അറസ്റ്റ് ചെയ്യപ്പെട്ട ദിവസം തന്നെ പിആര്‍ അരവിന്ദാക്ഷന്‍ പ്രത്യേക സിബിഐ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. സികെ ജില്‍സ് തൊട്ടടുത്ത ദിവസമാണ് ജാമ്യാപേക്ഷ നല്‍കിയത്.
വ്യത്യസ്ത കാരണങ്ങളാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീണ്ടു. ഈ മാസം 31 ന് കുറ്റപത്രം സമർപ്പിക്കാനിരിക്കെ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നാണ് ഇഡിയുടെ വാദം. പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ് ഈ മാസം തന്നെ ഇ.ഡി കുറ്റപത്രം സമർപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.