കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ 12 വയസുകാരിക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ലിബിന എന്ന കുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഈ കുട്ടിയ്ക്ക് 90 ശതമാനം പൊള്ളലേറ്റു. കുട്ടിക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ലിബിനയുടെ മാതാവിനും സഹോദരനും സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നിലവിൽ 42 പേരാണ് ചികിത്സയിലുള്ളത്. സംഭവത്തിൽ രണ്ടുപേർ മരിച്ചു. 17 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിൽ 10 പേർ കളമശേരി മെഡിക്കൽ കോളേജിലാണ്. ഐസിയുവിൽ ചികിത്സയിലുള്ള ആറുപേരുടെ നില ഗുരുതരമാണ്. ചികിത്സ തേടിയ മൂന്നുപേരുടെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു തൃശൂർ, കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ബേൺസ് വിഭാഗത്തിലെ വിദഗ്ധ സംഘം എത്തുമെന്നും മന്ത്രി അറിയിച്ചു.
Also Read- കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെ സ്ഫോടനത്തിൽ ഒരാൾ മരിച്ചു; 36 പേർക്ക് പരിക്ക്
കളമശ്ശേരിയിൽ നടന്നത് സ്ഫോടനം ആണെന്ന് സ്ഥിരീകരിച്ച് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് രംഗത്തെത്തിയിരുന്നു. ടിഫിൻ ബോക്സ് ബോംബാണ് കളമശ്ശേരിയിൽ പൊട്ടിയതെന്നും നടന്നത് ഐഇഡി സ്ഫോടനമാണെന്നും ഡിജിപി പറഞ്ഞു.
ഐഇഡിയുടെ അവശിഷ്ടങ്ങൾ പ്രാഥമിക നിഗമനത്തിൽ കണ്ടെത്തി. നടന്നത് വിദൂര നിയന്ത്രിത സ്ഫോടനമാണെന്നും പിന്നിൽ ആരെന്ന് കണ്ടെത്തുമെന്നും സംഭവസ്ഥലത്ത് എത്തിയ ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പ്രകോപനപരമായ പോസ്റ്റുകൾ പാടില്ലെന്നും ഡിജിപി അറിയിച്ചു. പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുക്കൾ ആണ് ഉപയോഗിച്ചതെന്നാണു നിഗമനം.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടെ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. 33 പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരാവസ്ഥയിലുള്ള 10 പേരെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായതായാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെള്ളിയാഴ്ച്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കാൻ ഇരിക്കെയാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.