തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് മുതിർന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ ബാലൻ. പലസ്തീൻ വിഷയത്തിൽ നടപടി നേരിട്ടാൽ ഷൗക്കത്ത് ഒറ്റപ്പെടേണ്ടി വരില്ല.
എൽഡിഎഫ് പൂർണ സംരക്ഷണം നൽകുമെന്നും എ കെ ബാലൻ പറഞ്ഞു. മുസ്ലിംലീഗിന് അധികകാലം യുഡിഎഫിൽ തുടരാനാകില്ല. ഇടതുമുന്നണിയുമായി. ബന്ധം ഉണ്ടാകുമെന്ന് സിപിഎം ഇപ്പോൾ പറയുന്നില്ലെന്നും എ കെ ബാലൻ പറഞ്ഞു.
ആർഎസ്എസിനെയും ബിജെപിയെക്കാൾ കോൺഗ്രസ് അധഃപതിച്ചു എന്നതിന് തെളിവാണ് ഷൗക്കത്തിനെതിരെയുള്ള നോട്ടീസെന്ന് എ കെ ബാലൻ പറഞ്ഞു. നടപടിയെടുത്താൽ അത് കോൺഗ്രസിന്റെ സർവ്വനാശത്തിലേക്ക് എത്തും. നടപടി എടുത്തില്ലെങ്കിൽ കോൺഗ്രസ് സംഘടനാപരമായി ദുർബലമാകും. ഷൗക്കത്തിനെ കോൺഗ്രസിന് തൊടാൻ കഴിയില്ല, നടപടി എടുത്താൽ വള പൊട്ടുന്നതുപോലെ കോൺഗ്രസ് പൊട്ടും. നടപടി ഉണ്ടായാൽ ഒരു രൂപത്തിലും ഷൗക്കത്ത് ഒറ്റപ്പെടാൻ പോകുന്നില്ലെന്നും എ കെ ബാലൻ പറഞ്ഞു.
സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാർഢ്യ പരിപാടിയിൽ സാങ്കേതികമായി ഇല്ലെന്ന നിലപാടു മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളതെന്ന് എ കെ ബാലൻ പറഞ്ഞു. അദ്ദേഹം പൂർണമായും പരിപാടിയെ പിന്തുണക്കുന്നു. സുധാകരൻ ലീഗിനോട് മാപ്പു പറയുകയാണ് വേണ്ടത്.ഗവർണറുടെ പ്രസ്താവനക്കുള്ള ലീഗ് മറുപടി പോലും യുഡിഎഫ് നിലപാടല്ല.ലീഗിന്‍റെ മനസ് എവിടെയാണ് ശരീരം എവിടെയാണെന്ന് കേരളം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാർട്ടി വിലക്ക് ലംഘിച്ച് റാലി നടത്തിയ ആര്യാടൻ ഷൗക്കത്ത് കെപിസിസിയുടെ അച്ചടക്കസമിതി മുമ്പാകെ ഖേദം പ്രകടിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. പാർട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തിലാണിത്. റാലിയിൽനിന്ന് പിൻമാറാൻ കഴിയാതിരുന്ന സാഹചര്യം അദ്ദേഹം സമിതിക്ക് മുമ്പാകെ വിശദീകരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.