ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ച് ചീഫ് ജസ്റ്റിസ് (സിജെഐ) സഞ്ജീവ് ഖന്ന. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സന്ധവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
ഡൽഹി ഹൈക്കോടതി ജഡ്ജ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നാണ് പണക്കൂമ്പാരം കണ്ടെത്തിയത്. ജസ്റ്റിസ് യശ്വന്ത് വർമ്മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ജസ്റ്റിസ് യശ്വന്ത് വർമ്മ സമർപ്പിച്ച റിപ്പോർട്ട്, പ്രതികരണം, മറ്റു രേഖകൾ എന്നിവ സുപ്രീം കോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്. ആരോപണ വിധേയനായ ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ കൊളീജിയം നിർദ്ദേശിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് നടപടി വരുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിക്കുന്നുണ്ടെന്ന് സുപ്രീം കോടതി രജിസ്ട്രി വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയർഫോഴ്സ് ജീവനക്കാർ കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്. അഗ്‌നിബാധ ഉണ്ടായപ്പോൾ ജസ്റ്റിസ് വർമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല.
വീട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചു. തുടർന്ന് നടപടിക്രമങ്ങളുടെ ഭാഗമായി തീപ്പിടിത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചപ്പോഴാണ്, ഒരു മുറിയിൽനിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയിൽ ഇത് കണക്കിൽപ്പെടാത്ത പണമാണെന്ന് കണ്ടെത്തി.