Jammu Kashmir Terrorist Attack: ശ്രീനഗർ: ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന്് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജമ്മു കശ്മീരിൽ സർക്കാർ സർവ്വീസിൽ പിരിച്ചുവിട്ടത് 83 പേരെ. ഭീകരസംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ , ഹിസ്ബുൾ-മുജാഹിദീൻ എന്നിവയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജമ്മു കശ്മീർ ഭരണകൂടം ചൊവ്വാഴ്ച മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ഭരണഘടനയുടെ സെക്ഷൻ 311(2) (സി) പ്രകാരമാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണെങ്കിൽ അന്വേഷണം നടത്താതെ തന്നെ ഒരു സർക്കാർ ജീവനക്കാരനെ പിരിച്ചുവിടാൻ ഈ വകുപ്പ് ഭരണകൂടത്തിന് അധികാരം നൽകുന്നു.
Also Read:പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം
സിവിൽ പോലീസ് ഓഫീസർ മാലിക് ഇഷ്ഫാഖ് നസീർ, സർക്കാർ സ്‌കൂളിലെ അധ്യാപകൻ അജാസ് അഹമ്മദ്, ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ അസിസ്റ്റന്റ് വസീം അഹമ്മദ് ഖാൻ എന്നിവരെയാണ് സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. 2018-ൽ മാധ്യമപ്രർത്തകൻ ഷുജാത് ബുഖാരിയെയും മറ്റ് രണ്ട് പേരെയും തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചനയിൽ വസീം ഖാന് ബന്ധമുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
Also Read: മാധ്യമപ്രവർത്തകരായി ചമഞ്ഞ് പാക്കിസ്ഥാൻ ഉദ്യോഗസ്ഥർ, സിആർപിഎഫ് എഎസ്‌ഐയിൽ നിർണായക വിവരങ്ങൾ ചോർത്തി
2018-ൽ കൊല്ലപ്പെട്ട ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ മാലിക് ആസിഫ് നസീറിന്റെ സഹോദരനാണ് മാലിക് ഇഷ്ഫാഖ് നസീർ. ഇയാൾക്ക് തീവ്രവാദ സംഘടകനകളുമായി അടുത്ത ബന്ധമുണ്ടെന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കടത്തിയതുനായി ബന്ധപ്പെട്ട ഇയാൾക്കെതിരെ കേസുണ്ടെന്നും പോലീസ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ കശ്മീരിൽ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിൽ രണ്ട് ഭീകരരെ പിടികൂടിയിരുന്നു. ലഷ്കർ- ഇ- തൊയ്ബ അംഗങ്ങളായ ഭീകരരാണ് പിടിയിലായത്.