Ahmedabad Plane Crash: അഹമ്മദാബാദ്: അപകടത്തിൽ തകർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനത്തിന്റെ ബ്ലാക്ക് ബോക്സിനായുള്ള തിരച്ചിൽ തുടരുന്നു. വിമാനാപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാകണമെങ്കിൽ ബ്ലാക്ക് ബോക്‌സ് വീണ്ടെടുക്കണം. എങ്ങനെ ദുരന്തമുണ്ടായി എന്ന് കണ്ടെത്താൻ പ്രധാനമായി ആശ്രയിക്കുന്ന ഉപകരണമാണ് ബ്ലാക്ക് ബോക്‌സ്. ബ്ലാക്ക് ബോക്‌സാണ് പേരെങ്കിലും ഓറഞ്ച് നിറത്തിലാണ് ബ്ലാക്ക് ബോക്‌സ്.
Also Read:എങ്ങനെ രക്ഷപ്പെട്ടെന്ന് അറിയില്ല: പുതുജീവിതത്തിലേക്ക് വിശ്വാസ് കുമാർ രമേശ്
ഏത് ശക്തമായ ആഘാതമേറ്റാലും വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ കരുത്തുറ്റ ടൈറ്റാനിയം ഉരുക്ക് ഉപയോഗിച്ചാണ് നിർമാണം.ഇതിനുള്ളിലായിരിക്കും റെക്കോർഡിങ് ഉപകരണങ്ങൾ സൂക്ഷിക്കുക. ഉയർന്ന താപനില, വെള്ളത്തിൽ മുങ്ങൽ, ആഘാതം എന്നിവയെ അതിജീവിക്കാൻ കഴിയുന്നതായിരിക്കും നിർമാണ രീതി. പ്രധാനമായി രണ്ട് ഘടകങ്ങളാണ് ബ്ലാക് ബോക്‌സിൽ ഉണ്ടാകുക. റെക്കോഡിങ് സംവിധാനമായ ഫ്‌ലൈറ്റ് ഡേറ്റ റെക്കോഡറും (എഫ്.ഡി.ആർ) കോക്പിറ്റ് വോയ്‌സ് റെക്കോഡറും (സി.വി.ആർ) ആണ് പ്രധാന ഭാഗങ്ങൾ.
ബ്ലാക്ക് ബോക്‌സിന് വേണ്ടി വെള്ളിയാഴ്ച പുലർച്ചെയും തിരച്ചിൽ തുടരുകയാണെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) യുടെ നേതൃത്വത്തിലാണ് വിമാനാപകടം അന്വേഷിക്കുന്നത്.
Also Read:ആകാശദുരന്തം: 245പേർ കൊല്ലപ്പെട്ടു, പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി
അതേസമയം, അപകടം സംഭവിക്കുമ്പോൾ വിമാനത്തിൽ ഏകദേശം 1,25,000 ലിറ്റർ ഇന്ധനം ഉണ്ടായിരുന്നെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഉയർന്ന താപനിലയും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ദുരന്തത്തിൽ ആരും രക്ഷപ്പെടാനുള്ള സാധ്യത ഇല്ലായിരുന്നു. എന്നാൽ ഒരാൾ രക്ഷപ്പെട്ടെന്ന റിപ്പോർട്ട് ആശ്വാസം നൽകുന്നതാണ് എന്നും അമിത് ഷാ പ്രതികരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഡിഎൻഎ പരിശോധന നടത്തും. വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളെ ഉൾപ്പെടെ വിവരം അറിയിച്ചിട്ടുണ്ട്.
ഡിഎൻഎ സാംപിളുകൾ ശേഖരിച്ചുവരികയാണ്. ആയിരത്തിലധികം സാംപിളുകൾ പരിശോധിക്കേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹങ്ങളുടെ ഡിഎൻഎ സാംപിളുകൾ ഇതിനോടകം ശേഖരിച്ചുവരികയാണ് എന്നും മന്ത്രി അറിയിച്ചു. അപകടത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
മരണസംഖ്യ ഉയർന്നേക്കും
നിലവിൽ 246 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിമാനം തകർന്ന് വീണ ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ 25-ഓളം വിദ്യാർഥികൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇതിൽ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു.242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
Also Read:അഹമ്മദാബാദ് വിമാനാപകടം; നൊമ്പരമായി നിറചിരിയോടെയുള്ള ആ സെൽഫി
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണത്. അഹമ്മദാബാദിലെ മേഘാനി പ്രദേശത്താണ് വിമാനം തകർന്നുവീണത്.
ലണ്ടനിലെ ഗാറ്റ്വിക് വിമാനതാവളത്തിലേക്ക് പോയതായിരുന്നു വിമാനം.248 പേരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് വിമാനം. ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്റെ പിൻഭാഗം മതിലിൽ തട്ടിയത് അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ വിവരങ്ങൾ ഓദ്യോഗികമല്ല. വിമാനം പുറപ്പെടേണ്ട സമയത്തിൽ നിന്ന് കുറച്ച് വൈകിയാണ് പുറപ്പെട്ടത്.