കണ്ണൂർ: കൂത്തുപറമ്പ് റസീന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി റസീനയുടെ ഉമ്മ. അറസ്റ്റിലായവർ നിരപരാധികളാണ്. അവർ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു. തന്റെ സഹോദരിയുടെ മകൻ ഉൾപ്പെടെ കേസിൽ അറസ്റ്റിലായിട്ടുണ്ട്. റസീനയെ ഇവർ യുവാവിനൊപ്പം കാറിൽ കണ്ടു. തുടർന്ന് റസീനയെ കാറിൽ നിന്നിറക്കി സ്കൂട്ടറിൽ വീട്ടിൽ കൊണ്ടാക്കുക മാത്രമാണ് അവർ ചെയ്തതെന്നും ഫാത്തിമ പറഞ്ഞു. യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും റസീനയുടെ ഉമ്മ കൂട്ടിച്ചേർത്തു.
റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് തന്റെ മകളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും മൂന്നു വർഷമായി തുടർന്നിരുന്ന ബന്ധത്തെ കുറിച്ച് ഇപ്പോഴാണ് തങ്ങൾ അറിയുന്നതെന്നും ഫാത്തിമ പറഞ്ഞു. നാൽപത് പവനോളം നൽകിയാണ് റസീനയുടെ വിവാഹം നടത്തിയത്. ഈ സ്വർണമൊന്നും ഇപ്പോൾ ഇല്ലെന്നും പലരിൽ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നുമാണ് അറിയുന്നതെന്നും ഇവർ പറയുന്നു. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവാണ് പണം മുഴുവൻ കൊണ്ടുപോയതെന്നാണ് കരുതുന്നത്.
റസീനയുടെ ഭർത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഇക്കാര്യങ്ങളൊന്നും ഭർത്താവ് അറിഞ്ഞിരുന്നില്ല. യുവാവ് റസീനയെ കാണാൻ സ്ഥിരമായി വരാറുണ്ടായിരുന്നു. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും ഫാത്തിമ പറഞ്ഞു.
റസീനയുടെ ആത്മഹത്യക്കുറിപ്പില്‍ നിന്നുള്ള സൂചന പ്രകാരമാണ് പൊലീസ് 3 പേരെ അറസ്റ്റ് ചെയ്തത്. മരണവുമായി യുവാവിന് ബന്ധമില്ലെന്നാണ് റസീനയുടെ ആത്മഹത്യക്കുറിപ്പിലുള്ളതെന്നാണ് സൂചന. അതിനിടെ ആൺസുഹൃത്തിനായി പൊലീസ് അന്വേഷണം തുടങ്ങി. ഇയാളെ കണ്ടെത്തിയ ശേഷം തുടർനടപടികളെ കുറിച്ച് തീരുമാനിക്കും.
ഞായറാഴ്ചയാണ് റസീനയെ യുവാവിനൊപ്പം ബന്ധുക്കൾ കണ്ടത്. പിന്നീട് ചൊവ്വാഴ്ചയാണ് റസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. എസ്ഡിപിഐ പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് പൊലീസ് അറിയിച്ചത്. യുവാവിനെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുകയും മർദിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.