Russia- Ukraine War Updates: ന്യൂയോർക്ക്: യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ റഷ്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 50 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ തീരുവ ഉയർത്തുമെന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
Also Read:ഉക്രെയ്‌നിൻ കനത്ത ഡ്രോൺ ആക്രമണവുമായി റഷ്യ
യു.എസ്. രണ്ടാംഘട്ട താരിഫ് നടപടികളുമായി മുന്നോട്ടുപോകുകയാണ്. യുക്രെയ്നെതിരായ യുദ്ധകാര്യത്തിൽ അൻപത് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകണം. അല്ലാത്ത പക്ഷം കടുത്ത നടപടിയുണ്ടാകും. അല്ലെങ്കിൽ റഷ്യക്കെതിരെ നൂറ് ശതമാനം താരിഫ് ചുമത്തും- വൈറ്റ് ഹൗസിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെതിരെ രൂക്ഷ വിമർനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യൻ പ്രസിഡന്റിന്റെ കാര്യത്തിൽ തനിക്ക് നിരാശയുണ്ടെന്ന് ട്രംപ് പറഞ്ഞു. ഒരുപാട് ആളുകളെ അത്ഭുതപ്പെടുത്തുന്ന ആളാണ് പുടിനെന്ന് പറഞ്ഞ ട്രംപ്, അയാൾ എല്ലാവരേയും ബോംബിട്ട് നശിപ്പിക്കുമെന്നും പറഞ്ഞിരുന്നു.
Also Read:ഉക്രെയ്നിൽ വ്യാപക മിസൈൽ ആക്രമണവുമായി റഷ്യ
യുക്രെയ്നുമായുള്ള യുദ്ധം മുന്നോട്ടുപോകുന്നതിലും അതിൽ റഷ്യ സ്വീകരിച്ച നിലപാടിലും ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ റഷ്യ ആക്രമണം കടുപ്പിച്ചതും ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
തിങ്കളാഴ്ച റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ യുക്രെയ്ന് ആവശ്യമായ ആയുധം നൽകുന്നത് സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
Also Read:യുക്രൈന്റെ എഫ്-16 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി റഷ്യ; നടന്നത് ഏറ്റവും വലിയ ആക്രമണം
നേരത്തെ യുക്രെയ്നുള്ള ആയുധവിതരണം അമേരിക്ക താത്ക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അന്ന് നിലപാട് വ്യക്തമാക്കാൻ ട്രംപ് തയ്യാറായിരുന്നില്ല. യുക്രെയ്‌നെതിരെ റഷ്യ ആക്രമണം കടുപ്പിച്ചതോടെ അമേരിക്ക നിലപാട് മാറ്റിയതായാണ് റിപ്പോർട്ടുകൾ.